ഇടുക്കി : അനധികൃത സ്വത്തു സമ്പാദനകേസിൽ ഇടുക്കി മുൻ എസ് പി കെ.ബി വേണുഗോപാലിനെതിരെ നടപടി. വേണുഗോപാലിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
2006 മുതൽ 2016 വരെയുള്ള കാലയളവിൽ വേണുഗോപാൽ വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിനാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. വിജിലൻസ് പ്രത്യേക സെൽ എസ്.പിയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി മാരായ ടി. യു സജീവൻ, സാജു വർഗീസ് എന്നിവർ കഴിഞ്ഞ ദിവസം കുണ്ടന്നൂരുള്ള വേണുഗോപാലിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു .ഇതിൽ ബാങ്ക് അക്കൗണ്ടിന്റെയും വസ്തു സംബന്ധവുമായ 57 രേഖകൾ പിടിച്ചെടുത്തു. ഇവയുടെ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് കുടുംബാംഗങ്ങളുടെയടക്കം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
18 ലക്ഷം രൂപ വരവിൽ കവിഞ്ഞ് വേണുഗോപാൽ സമ്പാദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. രേഖകളുടെ കൂടുതൽ പരിശോധനകൾ നടക്കുകയാണ്. പോലിസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രത്യേക സെൽ നടത്തിയ അന്വേഷണത്തിലാണ് വേണുഗോപാൽ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചതായി കണ്ടെത്തിയത്. തുടർന്ന് കേസ് എടുക്കുകയായിരുന്നു. നെടുങ്കണ്ടം രാജ് കുമാർ കസ്റ്റഡി മരണ കേസിൽ അന്വേഷണം നേരിടുന്നയാളാണ് കെ.ബി വേണുഗോപാൽ.
Comments