32 വർഷം മാത്രം നീണ്ടു നിന്ന ജീവിത കാലയളവിനുള്ളിൽ ഭാരതം മുഴുവൻ സഞ്ചരിച്ച് ഹൈന്ദവതയെ ശക്തിപ്പെടുത്തിയ ജഗത് ഗുരു ആദി ശങ്കരാചാര്യർ. കേരളത്തിൽ ജനിച്ച് , ഹൈന്ദവ ദർശനത്തെ ലോകത്തിലെ ഏറ്റവും മഹത്തരവും ഊർജ്ജസ്വലവുമായ തത്വസംഹിതയാക്കി പരിവർത്തനം ചെയ്ത മഹായോഗി. ആദിശങ്കരാചാര്യരുടെ പുണ്യ സമാധിസ്ഥലമായ കേദാർനാഥ് ക്ഷേത്രവും പരിസരവും ആഗോള ആത്മീയ തീർത്ഥാടന ഭൂപടത്തിൽ ഇടം നേടാനുള്ള പ്രയാണത്തിലാണ്. ഹിമാലയൻ സാനുക്കളിൽ കുടികൊള്ളുന്ന കേദാർനാഥിൽ കേന്ദ്ര സർക്കാർ ആവിഷ്‌കരിക്കുന്ന വൻ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി തുടക്കം കുറിച്ചു കഴിഞ്ഞു. കേന്ദ്രസാംസ്‌ക്കാരിക വകുപ്പും വിനോദസഞ്ചാര വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളെയും കോർത്തിണക്കും..
ഇന്ത്യയുടെ സാംസ്‌കാരിക അഖണ്ഡത കാത്തുസൂക്ഷിച്ച ആദിശങ്കരാചാര്യർക്കായി കേദാർനാഥിൽ ലോകം നമിക്കുന്ന സ്മാരകമാണ് ഉയരുന്നത്. കേദാർനാഥിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണ് ലോകത്തെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾക്കായി ശങ്കരാചാര്യ പ്രതിമ സ്ഥാപിക്കപ്പെട്ടത്. പ്രധാനമന്ത്രിയുടെ കേദാർനാഥ് ക്ഷേത്ര ദർശനത്തിന് ശേഷമായിരുന്നു പ്രതിമയുടെ അനാച്ഛാദനം.
പ്രളയത്തിന് ശേഷം പുനരുദ്ധരിക്കപ്പെട്ട കേദാർനാഥിലെ ശ്രീശങ്കരാചാര്യരുടെ സമാധിസ്ഥാനത്താണ് ഭവ്യമായ പ്രതിമ കൃഷ്ണശിലയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. 12.5 അടി ഉയരത്തിലുള്ള ധ്യാനത്തിലിരിക്കുന്ന രൂപത്തിലാണ് ശങ്കരാചാര്യ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 120 ടൺ ഭാരമുള്ള ഒറ്റക്കല്ലിലാണ് ശില്പം കൊത്തിയത്. 35 ടണ്ണാണ് പ്രതിമയുടെ ഭാരം. 2020 സെപ്തംബറിലാണ് പ്രതിമാ നിർമ്മാണം ആരംഭിച്ചത്. കേന്ദ്രസാംസ്‌ക്കാരിക വകുപ്പിന് ലഭിച്ച 5 മാതൃകകളിൽ നിന്നാണ് അരുൺ യോഗിരാജ് സമർപ്പിച്ച ശില്പത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി നിർമ്മാണ അനുമതി നൽകിയത്.
2013ലാണ് അപ്രതീക്ഷിതമായ മേഘവിസ്ഫോടനം കേദാർനാഥിനെ തകർത്തെറിയും വിധം പ്രളയവും മലയിടിച്ചിലും സംഭവിച്ചത്. കേദാർനാഥ് ക്ഷേത്രമൊഴിച്ച് പരിസരത്തെ എല്ലാ കെട്ടിടങ്ങളേയും തകർത്ത് ജൂൺ 17ന് കൂറ്റൻപാറക്കെട്ടുകൾ ഒഴുകിപ്പരന്നു. ചോരാബാരി നദി കരകവിഞ്ഞതോടെ ഉത്തരാഖണ്ഡ് പ്രളയത്തിൽ മുങ്ങി. 5000 പേരാണ് കൊല്ലപ്പെട്ടത്. പതിനായിരം കോടിയുടെ നഷ്ടമാണ് വിവിധ മേഖലകളിലായി കണക്കാക്കപ്പെട്ടത്. 2013ലെ മേഘവിസ്ഫോടനത്തിന് ശേഷം 5 വർഷത്തിനുള്ളിൽ അതിവിപുലമായ പദ്ധതികളിലൂടെ കേദാർനാഥിനെ കേന്ദ്രസർക്കാർ പൂർവ്വസ്ഥിതിയിലാക്കി.
മന്ദാകിനി മുതൽ ഗരുഢ്ചട്ടിവരെ പ്രദേശത്തെ പ്രകൃതിരമണീയതയെ രക്ഷിക്കാനുള്ള ശക്തമായ മതിലുകൾ ഉയരുകയാണ്. തീർത്ഥാടകരായവർക്ക് വേണ്ടി മാത്രമല്ല ധ്യാനത്തിനും സാധനയ്‌ക്കുമായി എത്തുന്ന സന്യാസിമാർക്കും പുരോഹിതന്മാർക്കും താമസിക്കാനുള്ള പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. 2011ലെ കണക്കിൽ ഒരു വർഷം രണ്ടരക്കോടി വിനോദസഞ്ചാരികളാണ് ഉത്തരാഖണ്ഡിലെത്തിയത്. അതേ അവസ്ഥയിലേക്ക് തിരികെ എത്തിക്കാനുള്ള പ്രയ്തനമാണ് നടക്കുന്നത്.
ആദിശങ്കരാചാര്യർ സ്ഥാപിച്ച ചതുർമഠങ്ങളിൽപ്പെട്ട കേദാർനാഥിനെ അന്താരാഷ്‌ട്ര തീർത്ഥാടന കേന്ദ്രമെന്ന മികവോടെ പരിസ്ഥിതി അനുകൂലമായാണ് ഒരുക്കുന്നത്. പ്രളയത്തിൽ തകർന്ന സമാധി സ്ഥലത്തിന്റെ പുനരുദ്ധാരണത്തോടൊപ്പം ലോകത്തെ എല്ലാ ഹൈന്ദവ ധാർമ്മിക വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒത്തുകൂടാൻ സാധിക്കും വിധമാണ് പദ്ധതി. എങ്ങനെയാണോ സർദ്ദാർ പട്ടേലിന്റെ ഏകതാ പ്രതിമയും സ്മാരകവും ലോകോത്തര കേന്ദ്രമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ശ്രദ്ധചെലുത്തിയത് അതേരീതിയിലാണ് ശ്രീശങ്കര സമാധിയുടെ പുനരുദ്ധാരണം നടപ്പാക്കാനും പ്രധാനമന്ത്രി മേൽനോട്ടം വഹിക്കുന്നത്.
കേദാർനാഥിലെ പ്രതിമ അനാച്ഛാദന കർമ്മം നടന്നതോടെ 12 ജ്യോതിർലിംഗ സ്ഥാനങ്ങളേയും ബന്ധിപ്പിക്കുന്ന തീർത്ഥാടന സൗകര്യങ്ങളും നാല് മഠങ്ങളും വരുംവർഷങ്ങളിൽ ഇന്ത്യയെ കോർത്തിണക്കും. സാംസ്‌കാരിക ഐക്യം സാദ്ധ്യമാക്കുന്ന കേന്ദ്രസർക്കാരിന്റേയും നരേന്ദ്രമോദിയുടേയും ഇച്ഛാശക്തി ഹിമാലയത്തോളം തലയുയർത്തുകയാണ്.














