ഇത്തവണ യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിൽ പങ്കെടുക്കാനുള്ള ഭാഗ്യം അഫ്ഗാൻ ക്രിക്കറ്റ് ടീമിന് ലഭിച്ചു. എന്നാൽ അടുത്ത തവണ 11 അംഗ സംഘത്തിന് ഇതേഭാഗ്യം ലഭിക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കാരണം അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിന്റെ അംഗത്വം റദ്ദാക്കണമോ അതോ തുടരാൻ അനുവദിക്കണമോയെന്ന വിഷയത്തിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന് ഒരു അന്തിമ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല.
ഓഗസ്റ്റ് 15 മുതൽ അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തെങ്കിലും പുതിയ ഭരണകൂടത്തെ അംഗീകരിക്കാൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ ഇതുവരെയും തയ്യാറായിട്ടില്ല. ഇതിനിടെ അഫ്ഗാന്റെ ദേശീയ പതാകയും ദേശീയ ഗാനവും മാറ്റണമെന്ന ആവശ്യവുമായി താലിബാൻ ഐസിസിയെ സമീപിച്ചിരുന്നു. പശ്ചാത്തല സംഗീതമില്ലാതെ ദേശീയ ഗാനം ആലപിക്കാൻ കളിക്കാരെ അനുവദിക്കണമെന്നും താലിബാൻ ഐസിസിയോട് ആവശ്യപ്പെട്ടു.
എന്നാൽ ഈ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഐസിസി. അതുകൊണ്ടു തന്നെ അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ ഭാവിയും ഇരുട്ടിലാകുകയാണ്. പാകിസ്താനെതിരെ ഉൾപ്പെടെ ടി-20 യിൽ മികച്ച പ്രകടനമാണ് അഫ്ഗാൻ ക്രിക്കറ്റ് ടീം പുറത്തെടുത്തത്. ലോകത്തിന് മുൻപിൽ താലിബാൻ ഭരണകൂടത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് ക്രിക്കറ്റ് ടീമിനെ ട്വന്റി-20 ലോകകപ്പിന് താലിബാൻ ഭരണകൂടം അയച്ചത്.
അഫ്ഗാൻ മത്സരത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വാദപ്രതിവാദങ്ങളും അഭ്യൂഹങ്ങളും ഉയർന്നെങ്കിലും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി പ്രകാരം ലോകകപ്പിന് മുമ്പായി നടക്കുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ അഫ്ഗാൻ ക്രിക്കറ്റ് ടീമിന് സാധിച്ചു. ലോകകപ്പിന് മത്സരിക്കാനുള്ള ടീമുകളുടെ പട്ടികയും വിശദാംശങ്ങളും നിശ്ചയിച്ചിരുന്നത് താലിബാൻ സർക്കാരിന്റെ രംഗപ്രവേശനത്തിന് മുമ്പായിരുന്നതിനാൽ അവസാന നിമിഷം അതിലൊരു മാറ്റം വരുത്താനോ ഭരണകൂടം മാറിയെന്നതിന്റെ പേരിൽ അഫ്ഗാൻ ക്രിക്കറ്റ് ടീമിനെ റദ്ദാക്കാനോ ഐസിസിക്ക് കഴിയുമായിരുന്നില്ലെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.















