തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചു. ഉദ്യോഗസ്ഥതലത്തിൽ എടുക്കേണ്ട തീരുമാനമല്ല ഇത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്‌ച്ചയാണ്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. അസാധാരണ നടപടിയാണ് ഉണ്ടായത്. യോഗത്തിലെടുത്ത തീരുമാനമെന്നാണ് ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണം. കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രാഷ്‌ട്രീയമായ കൂടിയാലോചന ഉണ്ടായിട്ടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. തമിഴ്‌നാടുമായുള്ള ബന്ധം കോട്ടം തട്ടാതെ മുന്നോട്ട് കൊണ്ടുപോകും. ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥൻ ബെന്നിച്ചൻ തോമസാണ് മരം മുറിയ്‌ക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ബേബി ഡാമിന് കീഴിലുള്ള 15 മരങ്ങൾ മുറിയ്‌ക്കാൻ കേരളം അനുമതി നൽകിയെന്ന തരത്തിലായിരുന്നു റിപ്പോർട്ട്. വിവരം സർക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി വൃക്ഷങ്ങൾ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന് തമിഴനാട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ സംരക്ഷിത വനമായതിനാൽ മരങ്ങൾ മുറിക്കാൻ അനുമതി നൽകാൻ സാധിക്കില്ലെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ഈ നിലപാട് മാറ്റി മരം മുറിക്കാൻ അനുമതി നൽകിയെന്ന ഉത്തരവാണ് ഇന്നലെ പുറത്തുവന്നത്. തമിഴ്‌നാടിന്റെ ഈ ആവശ്യം അംഗീകരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നന്ദിയറിക്കുകയും ചെയ്തിരുന്നു.















