ചെന്നൈ : കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ പല പ്രദേശങ്ങളിലും വെള്ളം കയറിയ സാഹചര്യത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും വേണ്ട കേന്ദ്ര സഹായങ്ങൾ വാഗ്ദാനം ചെയ്തു. ജനങ്ങൾ എല്ലാരും സുരക്ഷിതമായിരിക്കാൻ പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഴയിൽ ചെന്നൈയിലെ വിവിധപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ജല സംഭരണികളിൽ നിന്ന് വെള്ളം ഒഴുക്കുവിടുന്നതിനാൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നുംഗമ്പാക്കം, ടി നഗർ, കൊരട്ടൂർ അടക്കം താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. നൂറ് കണക്കിന് കുടുംബങ്ങളെയാണ് ഇവിടെ നിന്നും മാറ്റി പാർപ്പിച്ചത്. അടുത്തുള്ള ജില്ലകളായ ചെങ്കൽപ്പേട്ട് തിരുവള്ളൂർ കാഞ്ചീപുരം എന്നിവടങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.
ചെന്നൈയിൽ മാത്രം അൻപതോളം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിനെ വിന്യസിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Comments