ന്യൂഡൽഹി: ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടിയ കേന്ദ്രതീരുമാനം പഞ്ചാബ് സർക്കാർ നടപ്പാക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി. അന്താരാഷ്‌ട്ര അതിർത്തി കടന്നു പോകുന്ന സംസ്ഥാനങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി കഴിഞ്ഞ മാസമാണ് കേന്ദ്രം ഉത്തരവിറക്കിയത്. 15 കിലോമീറ്ററായിരുന്ന അധികാരപരിധി 50 കിലോമീറ്ററായാണ് ഉയർത്തിയത്. പഞ്ചാബ്, പശ്ചിമബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് പരിധി കൂട്ടി നിശ്ചയിച്ചത്. എന്നാൽ പഞ്ചാബ് ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ഈ തീരുമാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതിനെതിരെയാണ് മനീഷ് തിവാരി രൂക്ഷ വിമർശനം ഉന്നയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു വിമർശനം.
‘ പഞ്ചാബിൽ ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തിയ വിജ്ഞാപനം പുറത്തിറങ്ങിയിട്ട് ഏകദേശം ഒരു മാസത്തോളമായി. നടപ്പാക്കാൻ വിമുഖതയുണ്ടെങ്കിൽ പഞ്ചാബ് സർക്കാർ എന്തുകൊണ്ടാണ് ആർട്ടിക്കിൾ 131 പ്രകാരം വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാത്തത്. ഇപ്പോൾ കാണിക്കുന്ന എതിർപ്പ് വെറും പ്രകടനമാണോ’ എന്നും മനീഷ് തിവാരി ചോദിക്കുന്നു. കേന്ദ്രവിജ്ഞാപനത്തിന്മേൽ പഞ്ചാബ് നിയമസഭ ഇന്ന് പ്രത്യേക സമ്മേളനം ചേരാനിരിക്കുകയാണ്.
ജി-23 നേതാക്കളിലൊരാളായ മനീഷ് തിവാരി പഞ്ചാബ് കോൺഗ്രസ് നേതൃത്വത്തിനെതിരെ നിരന്തരം വിമർശനങ്ങൾ നടത്താറുണ്ട്. പാർട്ടിക്കുള്ളിലുണ്ടായിരുന്ന ആഭ്യന്തര കലഹത്തിനെതിരേയും തിവാരി വിമർശനം ഉന്നയിച്ചിട്ടുണ്ട്. താൻ 40 വർഷമായി കോൺഗ്രസിലുണ്ടെന്നും, പഞ്ചാബ് കോൺഗ്രസിനുള്ളിൽ നടക്കുന്നത് പോലത്തെ മോശം അവസ്ഥകൾ താൻ എവിടേയും കണ്ടിട്ടില്ലെന്നും തിവാരി പറയുന്നു. പഞ്ചാബ് കോൺഗ്രസിലെ നേതാക്കൾ പരസ്പരം ചെളി വാരിയെറിയുകയാണ്. ഏറ്റവും മോശം വാക്കുകളാണ് അവർ ഉപയോഗിക്കുന്നത്. ഇത്തരം വാക്കുകൾ ഒന്നും ആരും ഉപയോഗിക്കാറില്ല. എന്നുമുള്ള ഈ നാടകങ്ങൾ കണ്ട് ജനങ്ങൾ മടുത്തിരിക്കുകയാണെന്നും തിവാരി വിമർശിക്കുന്നു.















