ഇസ്ലാമാബാദ് : പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തറിനെതിരെ 750 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി പാകിസ്താൻ ടിവി. ഇന്ത്യൻ ക്രിക്കറ്റ് താരമായ ഹർഭജൻ സിംഗിനൊപ്പം ഇന്ത്യൻ ടിവി ഷോയിൽ പങ്കെടുത്തതിനെതിരെയാണ് കേസ് .
ദുബായിൽ നടന്ന ഇന്ത്യ-പാക് ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ദുബായിലെ ഒരു ഇന്ത്യൻ ടെലിവിഷൻ ചാനലിൽ അക്തർ എത്തിയതിനെ തുടർന്ന് പിടിവിക്ക് വൻ നഷ്ടം സംഭവിച്ചെന്ന് കാട്ടിയാണ് കേസ് ഫയൽ ചെയ്തത്.
‘ മൂന്ന് മാസത്തിനു മുൻപ് രേഖാമൂലമുള്ള നോട്ടീസ് നൽകിക്കൊണ്ട് അല്ലെങ്കിൽ അതിന് പകരമായി പണം നൽകികൊണ്ട് കരാർ അവസാനിപ്പിക്കാൻ ഇരു കക്ഷികൾക്കും അവകാശമുണ്ട്. അതേസമയം, ഷോയിബ് അക്തർ ഒക്‌ടോബർ 26 ന് പരിപാടി നടക്കുമ്പോൾ തന്നെ ചാനലിൽ നിന്ന് രാജിവച്ചു, ഇത് പിടിവിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി,‘ ചാനലിന്റെ നോട്ടീസിൽ പറയുന്നു.
ഈ വിഷയത്തിൽ തനിക്ക് നിരാശയുണ്ടെന്നും , പിടിവിയുമായുള്ള നിയമ പോരാട്ടം ഉപേക്ഷിക്കില്ലെന്നും അക്തർ പറഞ്ഞു . ‘ ഞാൻ പിടിവി യിൽ ജോലി ചെയ്യുമ്പോൾ എന്റെ ബഹുമാനവും പ്രശസ്തിയും സംരക്ഷിക്കാനായില്ല , ഇപ്പോൾ അവർ എനിക്ക് ഒരു റിക്കവറി നോട്ടീസ് അയച്ചിട്ടുണ്ട്. ഞാൻ ഒരു പോരാളിയാണ്, ഈ നിയമ പോരാട്ടം ഉപേക്ഷിക്കില്ല. എന്റെ അഭിഭാഷകൻ സൽമാൻ ഇത് ഏറ്റെടുക്കും. ഇത് നിയമം അനുസരിച്ച് മുന്നോട്ട് പോകും,‘ അക്തർ ട്വീറ്റ് ചെയ്തു.
പാകിസ്താന്റെ ലോകകപ്പ് വിജയം ചർച്ച ചെയ്ത പാക് ടിവി ചാനൽ പിടിവി സ്പോർട്സിന്റെ തത്സമയ പരിപാടിയിൽ നിന്നുമാണ് അക്തർ ഇറങ്ങിപ്പോയത്. ഇറങ്ങിപ്പോയതിന് പിന്നാലെ തന്നെ താരം ചാനലിന്റെ ക്രിക്കറ്റ് അനലിസ്റ്റ് സ്ഥാനം രാജിവെക്കുന്നതായും പ്രഖ്യാപിച്ചു.
ചർച്ചയ്‌ക്കിടെ ലോകകപ്പിൽ അക്തർ പറഞ്ഞ കാര്യത്തിൽ അവതാരകനായ നുമാൻ നിയാസ് അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുകയും തുടർന്ന് അക്തറിനെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയുമായിരുന്നു.
‘നിങ്ങള്‍ അല്‍പം പരുഷമായി പെരുമാറുന്നു. എനിക്ക് ഇത് പറയാന്‍ താല്‍പ്പര്യമില്ല, പക്ഷേ ഓവര്‍ സ്മാര്‍ട്ടാകാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ക്ക് പോകാം.ഞാന്‍ ഇത് ഓണ്‍ എയറിലാണ് പറയുന്നത്” – നിയാസ് പറഞ്ഞു.അവതാരകന്റെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച അക്തർ സ്റ്റുഡിയോയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
Comments