തിരുവനന്തപുരം: അമ്മയറിയാതെ കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ കേസ് എടുക്കാനാകില്ലെന്ന് പോലീസ്. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച ശേഷം ശ്രീകാര്യം പോലീസ് മറുപടി നൽകി.
വീഡിയോയിൽ കേസ് എടുക്കാനുള്ള തെളിവുകളില്ലെന്നും അതിനാൽ എഫ്‌ഐആർ രജിസറ്റർ ചെയ്യാനാകില്ലെന്നുമാണ് പോലീസ് വിശദീകരണം നൽകിയത്. തിരുവനന്തപുരത്ത് കാര്യവട്ടം ക്യാംപസിൽ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമെന്ന് പറഞ്ഞാണ് മന്ത്രി പ്രസംഗം നടത്തിയത്.
‘കല്യാണം കഴിച്ച് രണ്ടും മൂന്നം കുട്ടികൾ ഉണ്ടാവുക, എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കി കൊടുക്കുക, ചോദ്യം ചെയ്താൽ അച്ഛൻ ജയിലിലേക്ക് പോകുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടേയും മനോനില മനസിലാക്കണം’ എന്നാണ് സജി ചെറിയാൻ പറഞ്ഞത്. ഇത് വിവാദമായതോടെയാണ് പരാതിയുമായി അനപുമയും അജിത്തും രംഗത്തെത്തിയത്.
Comments