മുംബൈ: തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് രണ്ട് ബോളിവുഡ് താരങ്ങൾക്ക് കൂടി നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബോളിവുഡിലെ പ്രശസ്ത ഗായകനും, പ്രമുഖ നടിയ്‌ക്കുമാണ് ഇ.ഡി നോട്ടീസയച്ചത്. ഇവരുടെ പേരുകൾ ഇ.ഡി വെളിപ്പെടുത്തിയിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ നോറ ഫത്തേഹിയെയും ജാക്വിലിൻ ഫെർണാണ്ടസിനെയും ചോദ്യം ചെയ്യാൻ ഇ.ഡി വിളിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ രണ്ട് താരങ്ങളെ കൂടി എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് വിളിപ്പിക്കുന്നത്.
കഴിഞ്ഞയാഴ്ച ഡൽഹി പോലീസ് ഇതേ തട്ടിപ്പ് കേസിൽ സുകേഷ് ചന്ദ്രശേഖറിനും ഭാര്യ ലീന മരിയ പോൾനും മറ്റ് 12 പേർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ വർഷം സെപ്റ്റംബറിൽ ഇയാൾക്കെതിരെ പോലീസ് മോക്ക (മഹാരാഷ്‌ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമം) ചുമത്തിയിരുന്നു. കേസിൽ സുകേഷിനെ കൂടാതെ ഭാര്യ ലീന പോൾ ഉൾപ്പെടെ പത്തു പേർക്കെതിരെയും മോക്ക ചുമത്തിയിട്ടുണ്ട്. ബെംഗളൂരു സ്വദേശിയായ സുകേഷ് ചന്ദ്രശേഖറിനെതിരെ നിലവിൽ 15 എഫ്ഐആറുകളാണ് ഉള്ളത്. ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ആളുകളിൽ നിന്ന് ഇയാൾ കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
നിലവിൽ ഡൽഹി രോഹിണി ജയിലിൽ തടവിലാണ് സുകേഷ് ചന്ദ്രശേഖർ. ബിസിനസുകാരനിൽ നിന്നും 200 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരായ പ്രധാന പരാതി. ഇതിന് പുറമെ 20ഓളം കവർച്ച കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജയിലിനുള്ളിൽ കിടന്നും ഇയാൾ പണമിടപാടുകൾ നിയന്ത്രിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ സുകേഷിന്റെ ഭാര്യയായ ലീന മരിയ പോളിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇവർക്കും ഈ കേസിൽ പങ്കുണ്ടെന്നാണ് വിവരം. ലീനയേയും ഇവരോട് അടുത്ത് പ്രവർത്തിക്കുന്ന നാല് പേരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments