ലണ്ടൻ : കൊറോണ പ്രതിരോധത്തിൽ സമ്പൂർണ വാക്‌സിനേഷൻ രാജ്യമാകാൻ ലോകരാജ്യങ്ങളെല്ലാം കഠിന പ്രയത്‌നമാണ് നടത്തുന്നത്. കൊറോണ മഹാമാരിയിൽ നിന്നും ജനങ്ങളെ രക്ഷിച്ചെടുക്കാനുള്ള പോം വഴിയെന്ന നിലയിൽ കൊറോണ വാക്‌സിന് വലിയ സ്വീകാര്യതയും ആളുകളിൽ നിന്ന് ലഭിക്കുന്നുണ്ട്.
എന്നാൽ വാക്‌സിൻ സ്വീകരിക്കാൻ ചില ആളുകൾ വിമുഖത കാണിക്കുന്നുണ്ട്. പല കാരണങ്ങളാൽ വാക്‌സിനേഷനിൽ നിന്ന് മുഖം തിരിക്കുകയാണ് ആളുകൾ.ഇത്തരത്തിലുള്ള ആളുകളെ വാക്‌സിനെടുക്കാൻ പ്രേരിപ്പിക്കാൻ പല പരിപാടികളും മിക്ക രാജ്യങ്ങളും നടത്താറുണ്ട്. പോത്സാഹന സമ്മാനങ്ങൾ നൽകുന്നത് മുതൽ കടുത്ത നടപടികൾ സ്വീകരിക്കുന്നത് വരെയെത്തി കാര്യങ്ങൾ.സമൂഹത്തിൽ സുഗമമായി ഇടപെടാൻ വാക്‌സിൻ സ്വീകരിച്ചിരിക്കണം എന്ന നിലപാട് ആണ് ഭൂരിഭാഗം രാജ്യങ്ങൾക്കും കമ്പനികൾക്കും.
ബ്രിട്ടനിൽ ഒരു കമ്പനി വാക്‌സിൻ സ്വീകരിക്കാത്ത ജീവനക്കാരിക്കെതിരെ കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. 36 കാരിയായ ലൂയിസ് അകെസ്റ്റർ എന്ന ഹോം നഴ്‌സിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരിക്കുകയാണ് കമ്പനി. 14 വർഷമായി ആരോഗ്യരംഗത്ത് സേവനം അനുഷ്ടിക്കുന്നയാളാണ് ലൂയിസ്.
നവംബർ 11 ന് മുൻപായി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ആളുകളും നിർബന്ധമായും വാക്‌സിൻ സ്വീകരിച്ചിരിക്കണം എന്ന ബ്രിട്ടന്റെ കൊറോണ പ്രതിരോധ നയമാണ് ലൂയിസിന്റെ ജോലി നഷ്ടപ്പെടാൻ കാരണം. ഈ നയം കാരണം ജോലി പോകുന്ന ആദ്യത്തെ ആളല്ല ലൂയിസ്. ഈ വാക്‌സിൻ നയം കാരണം ബ്രിട്ടനിൽ മാത്രം 60,000 ത്തോളം ഹോം നഴ്‌സുമാർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.
വാക്‌സിന്റെ ഫലപ്രാപ്തിയിലുള്ള സംശയമാണ് ലൂയിസിനെ വാക്‌സിനെടുക്കുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. ജോലി നഷ്ടപ്പെട്ടതിൽ ദു:ഖിതയായ ലൂയിസ് തന്റെ ദയനീയാവസ്ഥ വിശദീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കൊറോണ മുന്നണി പേരാളിയായ ലൂയിസ് തന്നെ വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്നത് തെറ്റായ സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം പേരുടേയും അഭിപ്രായം.മടിച്ചു നിൽക്കാതെ വാക്‌സിനെടുക്കാൻ പലരും ലൂയിസിന് നിർദ്ദേശം നൽകുന്നുണ്ട്.
Comments