ദുബായ്: ലോക ടി20 ഫൈനലിലേക്ക് കുതിക്കാൻ ഇംഗ്ലണ്ടും ന്യൂസിലന്റും ഇന്ന് നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 7.30ന് അബുദാബിയിലാണ് മത്സരം. ടൂർണ്ണമെന്റിലെ രണ്ടു ഗ്രൂപ്പുക ളിലും ഏറ്റവും മികച്ച പ്രകടനമാണ് ഇംഗ്ലണ്ടും ന്യൂസിലാന്റും പുറത്തെടുത്തത്. എതിരാളി കളുടെ ദൗർബല്യം നന്നായി തിരിച്ചറിയുന്ന ബൗളിംഗ് നിരയാണ് ഇരുടീമുകളുടേയും തുറുപ്പുചീട്ട്. ഒപ്പം ഏതു സാഹചര്യവും മുതലാക്കാനറിയാവുന്ന നായകന്മാരും.
സെമിപോരാട്ടത്തിന് മുൻപ് ഇംഗ്ലണ്ടിനേറ്റ തിരിച്ചടി പക്ഷെ നിസ്സാരമല്ല. മികച്ച ബാറ്റിംഗ് ഫോമിലുണ്ടായിരുന്ന ജേസൺ റോയിക്കേറ്റ പരിക്കാണ് ബാറ്റിംഗ് നിരയിലുണ്ടാക്കുന്ന വിടവ്. എന്നാൽ ഓയിൻ മോർഗൻ പകരക്കാരനായി മറ്റൊരു ബാറ്റ്‌സ്മാനെ പരിഗണിക്കുന്നതിന് പകരം ഒരു ബൗളറെ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ്. മാനേജ്‌മെന്റ് പക്ഷെ ഉൾപ്പെടുത്തി യിരിക്കുന്നത് ജയിംസ് വിൻസിനെയാണ്. ഓപ്പണറായി ബട്‌ലർക്കൊപ്പം ജോണി ബെയർ സ്‌റ്റോവോ ഡേവിഡ് മലാനോ ഇറങ്ങും.
മികച്ച ഐ.സി.സി റെക്കോഡാണ് ന്യൂസിലന്റിന്റേത്. അവർക്ക് കിരീടം നേടാനാകാതെ പോയതെല്ലാം നിർഭാഗ്യം കൊണ്ടുമാത്രം. ഇത്തവണ ന്യൂസിലാന്റ് നടത്തുന്ന പോരാട്ടത്തിൽ ബൗളിംഗ് നിര ഏറെ നിർണ്ണായകമാണ്. ട്രെൻഡ് ബോൾട്ടിന്റെ നേതൃത്വത്തിൽ ടിം സൗത്തിയും എതിരാളികളുടെ മുൻനിരയെ തകർക്കുന്നതിൽ സമർത്ഥരാണ്. ഇവർക്കൊപ്പം മധ്യനിരയിൽ എതിരാളികളെ നിലയുറപ്പിക്കാൻ സമ്മതിക്കാത്ത കൃത്യതയാണ് ഇഷ് സോധിയും മിച്ച് സാന്റനറും സ്പിൻ ബൗളിംഗിലൂടെ കാഴ്ച വയ്‌ക്കുന്നത്. ബാറ്റിംഗിൽ മാർട്ടിൻ ഗുപ്റ്റിലിന്റെ മികവിലാണ് കിവികൾ മുന്നേറുന്നത്. ഡെവൺ കോൺവേയും മിച്ചലും ഫിലിപ്പ്‌സും നായകൻ വില്യംസണിന് മികച്ച പിന്തുണയാണ് നൽകുന്നത്.















