അഗർത്തല: ത്രിപുരയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എതിരാളികളില്ലാതെ 112 സ്ഥലത്ത് വിജയിച്ച് ബിജെപി. ആകെയുള്ള 334 സീറ്റുകളിൽ 112 ഇടത്തും ഭരണകക്ഷിയായ ബിജെപി ജയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച്ചയായിരുന്നു നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.
പ്രതിപക്ഷമായ സിപിഎമ്മിന്റെ 15 സ്ഥാനാർത്ഥികളും, തൃണമൂൽ കോൺഗ്രസിന്റെ നാല് സ്ഥാനാർത്ഥികളും കോൺഗ്രസിന്റെ എട്ട്, എഐഎഫ്ബിയുടെ രണ്ട്, ഏഴ് സ്വതന്ത്രസ്ഥാനാർത്ഥികൾ ഉൾപ്പെടെ 36 പേർ തിങ്കളാഴ്ച്ച നാമനിർദ്ദേശ പത്രിക പിൻവലിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 222 സീറ്റുകളിലേക്ക് 785 സ്ഥാനാർത്ഥികളാണ് ഇനി മത്സരിക്കുന്നത്. നവംബർ 25നാണ് തെരഞ്ഞെടുപ്പ്.
ത്രിപുരയിൽ ബിജെപി അധികാരത്തിലേറിയതിന് ശേഷം നരേിടുന്ന ആദ്യത്തെ തദ്ദേശ തെരഞ്ഞെടുപ്പാണിത്. അംബാസ മുനിസിപ്പൽ കൗൺസിൽ, ജിരാനിയ നഗർ പഞ്ചായത്ത്, മോഹൻപൂർ മുനിസിപ്പൽ കൗൺസിൽ, റാണിർബസാർ മുനിസിപ്പൽ കൗൺസിൽ, ബിഷാൽഗഡ് മുനിസിപ്പൽ കൗൺസിൽ, ഉദയ്പൂർ മുനിസിപ്പൽ കൗൺസിൽ, ശാന്തിർബസാർ മുനിസിപ്പൽ കൗൺസിൽ എന്നീ ഏഴ് നഗര സ്ഥാപനങ്ങളിൽ പ്രതിപക്ഷ സ്ഥാനാർഥികളില്ല. നവംബർ 28നാണ് ഫലപ്രഖ്യാപനം.
Comments