തിരുവനന്തപുരം: സംസ്ഥാനത്ത് 10188 പോക്സോ കേസുകൾ തീർപ്പാക്കാൻ വൈകുന്നു. പോലീസിന്റെ നിഷ്ക്രിയത്വമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബിജെപി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. പോക്സോ കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസവും പോക്സോ കോടതികളുടെ എണ്ണത്തിലെ കുറവുമാണ് ഈ സ്ഥിതിക്ക് കാരണമെന്നും ബിജെപി കുറ്റപ്പെടുത്തി.
ഈ വർഷത്തിലെ 2501 പോക്സോ കേസുകളിൽ 992 കേസുകളിൽ മാത്രമാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. മുൻ വർഷങ്ങളിലും ഇതേ സ്ഥിതിയായിരുന്നു. പോക്സോ കേസിലെ ഇരകളായ പിഞ്ചു കുഞ്ഞുങ്ങൾക്ക് പോലും നീതി ലഭിക്കാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നും സംസ്ഥാനഘടകം സമൂഹമാദ്ധ്യമങ്ങൾ വഴി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
കുട്ടികൾ ഇരയാവുന്ന കേസുകളിൽ മൊഴിയെടുക്കുന്നതിനും സി.ഡബ്ലിയുസി പോലെ വിവിധ ഏജൻസികളെ ഏകോപിപ്പിക്കുന്നതിനുമായി പോലീസ് സ്റ്റേഷനുകളിൽ സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റുകൾ സ്ഥാപിക്കണമെന്ന സുപ്രീകോടതി നിർദേശം പോലും സർക്കാർ നടപ്പിലാക്കാൻ തയ്യാറായിട്ടില്ല. ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമായതിന്റെ തെളിവാണിതൊക്കെയെന്നും ബിജെപി കുറ്റപ്പെടുത്തി.
2020 നെ അപേക്ഷിച്ച് സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണം വർദ്ധിച്ചതായ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി വിഷയത്തിൽ ഇടപെട്ടത്. 2020 ജനുവരി മുതൽ സെപ്തംബർ വരെ 2090 കേസുകൾ മാത്രമായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ 2021 ൽ സെപ്തംബർ വരെ 2493 പോക്സോ കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. 2020 ൽ പ്രതിമാസ പോക്സോ കേസുകൾ ശരാശരി 243 ആയിരുന്നെങ്കിൽ 2021 സെപ്തംബർ വരെയുളള കണക്കിൽ ഇത് 277 ആണ്.
2020 ലും 2021 ലും ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. 2020 ൽ 379 കേസുകളും 2021 സെപ്തംബർ വരെ 332 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
Comments