ചെന്നൈ: തമിഴ്നാട്ടിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 16 മണിക്കൂറായി തുടർച്ചയായി മഴ പെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കരയോട് അടുക്കുന്നതാണ് മഴ ശക്തമാകാൻ കാരണം. ഈ സാഹചര്യത്തിൽ 13 ജില്ലയിലെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു.
തമിഴ്നാട്ടിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. തിരുവാരൂരിൽ 50,000 ഏക്കർ കൃഷി വെള്ളത്തിനടിയിലായെന്ന് കർഷകർ പറഞ്ഞു. നാഗപ്പട്ടണത്തുണ്ടായ കനത്ത മണയിൽ 25,000 ഏക്കറോളം ഭൂമിയിലെ കൃഷിയും നശിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടുകളിൽ നിന്നും കൂടുതൽ വെള്ളം പുറത്തേയ്ക്ക് ഒഴുക്കി തുടങ്ങിയിട്ടുണ്ട്.
മഴക്കെടുതിയിൽ മരണം 12 ആയി ഉയർന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫിന്റെ 13 ടീമിനെ തമിഴ്നാട്ടിലും പുതുച്ചേരിയിലും വിന്യസിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ചെന്നൈ എയർപോർട്ടിൽ എട്ട് വിമാനങ്ങൾ റദ്ദാക്കി. ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ട നാല് വിമാനങ്ങളും ഇവിടെ നിന്ന് പുറപ്പെടാനിരുന്ന നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്.
ചെന്നൈ, കാഞ്ചീപുരം, വെല്ലൂർ, തിരുവണ്ണാമലൈ, തിരുപുത്തൂർ, വില്ലപുരം ജില്ലകളിൽ ശക്തമായ മഴയാണ് തുടരുന്നത്. ചെന്നൈ, വില്ലപുരം, ശിവഗംഗ, രാമനാഥപുര,ം കാരക്കൽ എന്നിവിടങ്ങളിൽ ഇന്ന് റെഡ് അലർട്ടാണ്. അതേസമയം ചെന്നൈയിൽ മഴയെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടിൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനെ മദ്രാസ് ഹൈക്കോടതി വിമർശിച്ചു. മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്നതിനാൽ മതിയായ നടപടികൾ സ്വീകരിക്കാത്തതിനാണ് വിമർശനം.
Comments