അബുദാബി: ഇംഗ്ലണ്ടിന്റെ കയ്യിലേക്ക് അനായാസം എത്തിയ ജയത്തെ തട്ടിപ്പറിച്ചെടുത്ത് പറന്ന കിവികൾക്ക് ലോക ടി20യിൽ അവിശ്വസനീയ ജയം. വാലറ്റത്തെ അവസാനക്കാർ വരെ വിസ്‌ഫോടന ശേഷിയുള്ള താരങ്ങളെന്ന് ന്യൂസിലന്റ് തെളിയിക്കുകയായിരുന്നു. ഒപ്പം ഏകദിന ലോകകപ്പിൽ സാങ്കേതികത്വം പറഞ്ഞ് കപ്പ് തട്ടിയെടുത്ത ഇംഗ്ലണ്ടിനോടുള്ള മധുരപ്രതികാരവും തീർത്തു.
അവസാന നാല് ഓവറിൽ ജയിക്കാൻ വേണ്ട 57 റൺസാണ് കിവികൾ ഒരു ഓവർ ബാക്കി നിൽക്കേ അവിശ്വസനീയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ നേടിയെടുത്തത്. 16 ഓവറിൽ 110ന് 4 എന്ന നിലയിൽ നിന്നാണ് കിവികൾ കളി മാറ്റിമറിച്ചത്. ഇംഗ്ലണ്ടിന്റെ 166 വിജയലക്ഷ്യത്തിൽ നിന്ന് ഏറെ അകലെയായിട്ടും കിവികൾ ജയം സ്വന്തമാക്കി. തുടക്കത്തിൽ തന്നെ മികച്ച ഫോമിലുള്ള ഗുപ്റ്റിൽ (4),നായകൻ വില്യംസൺ(5) എന്നിവരെ വോക്‌സ് മടക്കിയെങ്കിലും കോൺവേയുടെ 46 റൺസാണ് കിവികളെ തകർച്ചയിൽ നിന്നും രക്ഷിച്ചത്. മൂന്നാം വിക്കറ്റിൽ മിച്ചലുമൊത്ത് കോൺവേ നിർണ്ണായകമായി 82 റൺസാണ് കൂട്ടിച്ചേർത്തത്.
47 പന്തിൽ 72 റൺസ് അടിച്ചുകൂട്ടിയ മിച്ചലും 11 പന്തിൽ 27 റൺസ് എടുത്ത ജിമ്മി നിഷാമു മാണ് ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളും തകർത്തത്. ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലിയുടെ 51 റൺസിന്റെ മികവിലാണ് മോശമല്ലാത്ത 166 റൺസിലേക്ക് എത്തിയത്. ഡേവിഡ് മലാൻ 41, ബട്‌ലർ 29, ലിവിംഗ്സ്റ്റൺ 17 എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. കിവികൾക്കായി സോധി, നീഷാം, ടിം സൗത്തി എന്നിവർ വിക്കറ്റുകൾ വീഴ്‌ത്തി.















