ബത്തേരി: കേരളത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. വയനാട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥികളിലാണ് രോഗബാധ കണ്ടെത്തിയത്.വെറ്റിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കിടയിൽ ചർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ദസംഘം എത്തി സ്ഥലം സന്ദർശിച്ചു. പരിശോധനയ്‌ക്കു ശേഷം ലക്ഷണങ്ങൾ പ്രകടിപ്പിച്ച വിദ്യാർത്ഥികളുടെ മലം പരിശോധനയ്‌ക്കായി ആലപ്പുഴ നാഷ്ണൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിൽ പരിശോധിച്ചു. തുടർന്നാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്.വൊമിറ്റിംഗ് ബഗ് എന്നും അറിയപ്പെടുന്ന ഈ വൈറസ് നേരത്തെ ബ്രിട്ടനിൽ പടർന്നിരുന്നു.
രോഗ ലക്ഷണങ്ങൾ
വയറിളക്കം.വയറുവേദന,ഛർദ്ദി,മനംമറിക്കൽ,പനി.തലവേദന,ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. ഛർദ്ദി,വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജ്ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും.
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുക രോഗബാധയേറ്റ വ്യക്തികളുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും.രോഗ ബാധിതനായ വ്യക്തിയിൽ നിന്ന് പുറത്തെത്തുന്ന ശ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവയിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും.കൈകൾ വൃത്തിയാക്കാതെ മൂക്കിലും വായിലും എത്തുന്നതോടെ വൈറസ് ശരീരത്തിൽ വ്യാപിക്കും.
Comments