കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂളിൽ മിനിബസ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. കാബൂളിലെ താലിബാൻ ചെക്ക്‌പോയിന്റിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടക വസ്തുവിൽ ബസ് തട്ടി അപകടമുണ്ടായെന്നാണ് വിവരം. കാബൂളിലെ ഷിയ ഹസാറ വിഭാഗം കൂടുതലായുള്ള ദഷ്ത്ത്-ഇ-ബർച്ചി പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. നാളുകളായി ഐഎസ് ഭീകരർ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്ന വിഭാഗമാണിതെന്നും റിപ്പോർട്ടുകളുണ്ട്.
താലിബാൻ ചെക്ക്‌പോസ്റ്റിന് ഏതാനും മീറ്റർ അകലെയാണ് സംഭവമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ് ഭീകരരാണെന്നാണ് പ്രാഥമിക അനുമാനം.
കഴിഞ്ഞ ദിവസമാണ് നംഗർഹറിലെ പള്ളിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതത്. ഇതിന് തൊട്ടടുത്ത ദിവസമാണ് കാബൂളിലെ താലിബാൻ ചെക്‌പോസ്റ്റിന് സമീപം സ്‌ഫോടനമുണ്ടായിരിക്കുന്നത്. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദികൾ ആരാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.















