ന്യൂഡൽഹി: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ നിന്നും രാജ്യമിതുവരെ മുക്തി നേടിയിട്ടില്ല. അഞ്ച് സൈനികരും രണ്ട് കുടുംബാംഗങ്ങളുമടക്കം ഏഴ് പേരാണ് ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.
ചുരാഛന്ദ്പൂരിൽ വീരമൃത്യു വരിച്ച സൈനികരിൽ ഒരാളാണ് സുമൻ സ്വർഗിയാരി. അസമിലെ ബക്‌സ ജില്ലയിൽ സ്ഥിതിചെയ്യുന്ന തെക്കേരകുച്ചി കാലിബരിയാണ് സ്വദേശം. സൈന്യത്തിൽ 2011ൽ സേവനമാരംഭിച്ച സുമൻ സ്വർഗിയാരിയുടെ പിതാവും വീരമൃത്യു വരിച്ച സൈനികനാണ്. 2007ലായിരുന്നു പിതാവ് കനക് സ്വർഗിയാരി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒടുവിൽ ഭീകരരുടെ ഭീരുത്വ നടപടിയിൽ ജീവൻ പൊലിയാനായിരുന്നു ധീരസൈനികനായ മകന്റെയും വിധി.
ഇക്കൊല്ലം ജൂലൈയിലായിരുന്നു സുമൻ അവസാനമായി വീട്ടിലെത്തിയത്. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ വേർപാടിൽ സുമന്റെ ഭാര്യയുടെ വാക്കുകൾ ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളെയും കണ്ണീരിലാഴ്‌ത്തുകയാണ്. ‘അടുത്ത
മാസം ഞങ്ങളുടെ മകന്റെ ജന്മദിനമാണ് വരുന്നത്. അതാഘോഷിക്കാനായി തീർച്ചയായും വീട്ടിലെത്തുമെന്ന് അദ്ദേഹം ഉറപ്പുതന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒടുവിൽ അദ്ദേഹവുമായി സംസാരിക്കാനായത്. ഒരു ഉൾഗ്രാമത്തിലേക്ക് പോകുകയാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞു, പക്ഷേ.. ‘ പൂർത്തിയാക്കാനാകതെ സുമൻ സ്വർഗിയാരിയുടെ ഭാര്യയുടെ വാക്കുകൾ മുറിഞ്ഞു. ഇത്തരത്തിൽ വീരമൃത്യു വരിച്ച ഓരോ സൈനികന്റെയും കുടുംബത്തിന് പറയാനുള്ളത് ഏറെ വേദനപ്പിക്കുന്ന അവസാന കോളിന്റെ ഓർമകളാണ്. അറിഞ്ഞിരുന്നില്ല, കാത്തിരിക്കുന്നത് പതിയിരിക്കുന്ന ഭീകരാക്രമണമാണെന്ന്..
പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും ഉൾപ്പെടെയുള്ളവരും കേന്ദ്രമന്ത്രിമാരും ആക്രമണത്തിൽ ശക്തമായി അപലപിച്ചിരുന്നു. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ഉടൻ നൽകുമെന്നാണ് മണിപ്പൂർ മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയും ഉറപ്പുനൽകിയിരുന്നത്.















