നൂറ്റിമുപ്പത്തി മൂന്ന് കോടിയിലധികം ജനസമ്പത്തുള്ള രാജ്യം.. അവർക്കിടയിൽ വലിയൊരു ചോദ്യ ചിഹ്നമായിരുന്നു വാക്സിനേഷൻ. വിവിധ ഭാഷാവർഗങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ സമൂഹത്തിലേക്ക് കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് എത്തിക്കുകയെന്ന അതികഠിനമായ വെല്ലുവിളിയാണ് കേന്ദ്രസർക്കാരിന് മുമ്പിലുണ്ടായിരുന്നത്. ഇന്ത്യയിലെ വലിയൊരു വിഭാഗമായ വനവാസി സമൂഹത്തിൽ പ്രതിരോധ വാക്സിനേഷൻ നടപ്പിലാക്കുകയെന്നതും ബൃഹത്തായ കടമ്പയായിരുന്നു..
ഇതിനായി ബോധവത്കരണം നടത്തുക തന്നെയായിരുന്നു മാർഗം. കൊറോണ മാനദണ്ഡങ്ങളും കുത്തിവെയ്പ്പ് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും ഗോത്ര വിഭാഗങ്ങളെ ബോധ്യപ്പെടുത്തുക. ഇത്തരത്തിൽ വയനാട്ടിലെ പ്രധാന ഗോത്രവിഭാഗമായ പണിയ സമൂഹത്തിനിടയിലേക്ക് ഇറങ്ങിച്ചെല്ലാനും മഹമാരിയെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ അറിയിക്കാനും വാക്സിനേഷനെ ബോധ്യപ്പെടുത്താനും കേന്ദ്രസർക്കാരിന് ലഭിച്ച മാർഗമാണ് അശ്വതി മുരളിയെന്ന റേഡിയോ ജീവനക്കാരി. കേന്ദ്രസർക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ വീഡിയോയിൽ വയനാട്ടിൽ നിന്നുള്ള അശ്വതിയാണ് താരം. രാജ്യത്തെ നിരവധി മുൻനിരപോരാളികളുടെ പ്രതിനിധികളിൽ ഒരാളായി മാറിയ അശ്വതി മുരളി..
അശ്വതിയുടെ ഗ്രാമത്തിലെ ഓരോ കുടുംബവും സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ ജീവിക്കുന്നവരാണ്. അവർക്കിടിയിലേക്ക് ഇറങ്ങിച്ചെല്ലാനും അറിയിപ്പുകൾ നൽകാനുമുള്ള ഏക മാർഗമാണ് റേഡിയോ. എല്ലാ കുടുംബത്തിലുമുള്ള പൊതു വാർത്താവിനിമയ ഉപകരണം റേഡിയോ ആണെന്നിരിക്കെ കമ്മ്യൂണിറ്റി റേഡിയോ ‘മാറ്റൊലി’യുടെ അവതാരകയായ അശ്വതി സ്വീകരിച്ച മാർഗവും അതുതന്നെ..
കൊറോണയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അശ്വതി പണിയ ഭാഷയിൽ പകർന്നു നൽകി. മാസ്‌ക് ധരിക്കുന്നത് എന്തിനാണെന്നുള്ള ചോദ്യം മുതൽ ഓരോ വ്യക്തിയും എന്തുകൊണ്ട് വാക്സിൻ സ്വീകരിക്കണമെന്ന് വരെയുള്ള കാര്യങ്ങൾ ദിവസേന റേഡിയോയിലൂടെ പറഞ്ഞുകൊടുത്തു. സംശയങ്ങളുമായി നിരവധി പേർ റേഡിയോ പ്രോഗ്രാമിലേക്ക് വിളിക്കുമ്പോൾ അവരിലൊരാളായി നിന്നുകൊണ്ട് മറുപടി നൽകാനും അശ്വതിക്ക് കഴിഞ്ഞു.
സർക്കാരിന്റെ മാർഗനിർദേശങ്ങളും അറിയിപ്പുകളും ലഭിക്കുന്ന പക്ഷം അവയെക്കുറിച്ച് വിശകലനം ചെയ്ത് പണിയ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. അപഗ്രഥിക്കാൻ എളുപ്പമുള്ള വിവരണത്തോടെ കൂടുതൽ സങ്കീർണമാക്കാതെ കൊറോണ മഹാമാരിയെക്കുറിച്ചും കുത്തിവെയ്പ്പിനെക്കുറിച്ചും അവൾ വാചാലയായി.. എല്ലാം അവരുടേതായ ഭാഷയിൽ..
ആദ്യം വാക്സിനെടുത്ത് മാതൃകയായ അശ്വതി തനിക്ക് പിന്നാലെ ഓരോരുത്തരെയും വാക്സിനേഷന് പ്രേരിപ്പിച്ചു. ധൈര്യം പകർന്നു നൽകുകയെന്ന വലിയ ഉത്തരവാദിത്വമാണ് അശ്വതിക്ക് മുമ്പിലുണ്ടായിരുന്നത്. പറഞ്ഞുമനസിലാക്കാൻ ഏറെ പ്രയാസമുള്ള പ്രായമായവരെ പോലും ഒടുവിൽ അശ്വതി വാക്സിനേഷൻ കേന്ദ്രത്തിലേക്കെത്തിച്ചു.
അശ്വതിയെ പോലെയുള്ള മുന്നളി പോരാളികളുടെ പ്രവർത്തനങ്ങളാണ് വാക്സിനേഷനിൽ ചരിത്രം കുറിക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയത്. പണിയ സമൂഹത്തിനിടയിലെ ഈ മാറ്റം അത് അശ്വതി മുരളിയെന്ന മിടുക്കിയുടെ വിജയമാണ്. ഇന്ന് 108 കോടിയിലധികം വാക്സിൻ ഡോസുകൾ രാജ്യത്തിന്റെ ഓരോ കോണിലുമുള്ള ജനങ്ങളിലെത്തിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. അനേകായിരം അശ്വതിമാരുടെ കഠിന പ്രയത്നമാണ് ഇതിന് പിന്തുണയാകുന്നത്..
Comments