ചെന്നൈ: കുങ്കുമക്കുറി ധരിച്ച് സ്‌കൂളിൽ എത്തിയ വിദ്യാർത്ഥിയെ അധിക്ഷേപിച്ച സംഭവത്തിൽ അദ്ധ്യാപകർക്ക് സസ്‌പെൻഷൻ. സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അദ്ധ്യാപകർക്കെതിരെ സ്‌കൂൾ അധികൃതർ നടപടി സ്വീകരിച്ചത്. തെങ്കാശിയിലെ സർക്കാർ എയ്ഡഡ് ക്രിസ്ത്യൻ സ്‌കൂളായ ബാർ ബ്രുക്ക് ഹയർസെക്കൻഡറി സ്‌കൂളിലെ മൂന്ന് അദ്ധ്യാപകർക്കെതിരെയാണ് നടപടി.
സംഭവം നടന്ന് ഒരാഴ്‌ച്ച കഴിഞ്ഞിട്ടും ആരോപണവിധേയരായ അദ്ധ്യാപകർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പിന്നാലെ ശക്തമായ പ്രതിഷേധവുമായി ബിജെപിയും മറ്റ് ഹിന്ദു സംഘടനകളും രംഗത്തെത്തി. തുടർന്ന് അദ്ധ്യാപകർക്കെതിരെ സ്‌കൂൾ മാനേജ്‌മെന്റ് നടപടി സ്വീകരിക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്‌കൂൾ അധികൃതർ സസ്‌പെൻഷൻ വിവരം അറിയിച്ചത്.
12-ാം ക്ലാസ് വിദ്യാർത്ഥിനിയായ കലൈവാണിയെയാണ് സ്‌കൂളിലെ മൂന്ന് അദ്ധ്യാപകർ ചേർന്ന് സഹപാഠികളുടെ മുന്നിൽ നിർത്തി അധിക്ഷേപിച്ചത്. തിലകവും കുങ്കുമവും ധരിച്ച് സ്‌കൂളിലെത്തിയ പെൺകുട്ടിയെ അദ്ധ്യാപകർ അപമാനിക്കുകയും മായ്‌ക്കാൻ നിർബന്ധിക്കുകയുമായിരുന്നു. സംഭവം പുറത്തുവന്നതോടെ സ്‌കൂളിലെ ഹിന്ദുവിരുദ്ധ നടപടിയ്‌ക്കെതിരെ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധിച്ചെത്തി. പെൺകുട്ടിയ്‌ക്കും കുടുംബത്തിനും പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാർ ബ്രൂക്ക് സ്‌കൂളിൽ പഠിക്കുന്ന ഭൂരിഭാഗം പേരും ഹിന്ദു കുട്ടികളാണ്. ഹൈന്ദ സംസ്‌കാരം ആഗ്രഹിക്കുന്നില്ലെങ്കിൽ അത്തരത്തിലുള്ള കുട്ടികൾ അഡ്മിഷന് വരുമ്പോൾ പറയണമായിരുന്നുവെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. കുറി മായ്‌ക്കാൻ കുട്ടി വിസമ്മതിച്ചതോടെ സഹപാഠിയെ കൊണ്ട് മായിപ്പിക്കുകയായിരുന്നു. ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതിന് പിന്നാലെയാണ് വിവരം പുറത്തുവരുന്നത്.
Comments