കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ നമ്പി നാരായണനെതിരായ ഹർജി ഹൈക്കോടതി തള്ളി. മുൻ പോലീസ് ഉദ്യോഗസ്ഥൻ എസ് വിജയന്റെ ഹർജിയാണ് തള്ളിയത്. നമ്പി നാരായണനും മുൻ സിബിഐ ഉദ്യോഗസ്ഥരും തമ്മിലുള്ള ഇടപാട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്.
ഐഎസ്ആർഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എസ് വിജയൻ. ഇതിനു മുൻപ് തിരുവനന്തപുരം സിബിഐ കോടതിയും ഹർജി തള്ളിയിരുന്നു. നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥർക്കും തമിഴ്‌നാട്ടിൽ ഭൂമി ഇടപാടുണ്ടെന്നാണ് എസ് വിജയൻ ആരോപിച്ചത്. ചാരക്കേസ് ഗൂഢാലോചന കേസിലെ ഒന്നാം പ്രതികൂടിയാണ് വിജയൻ.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടെങ്കിൽ വിചാരണ കോടതിയെ വീണ്ടും സമീപിക്കാമെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഐഎസ്ആർഒ കേസ് അന്വേഷിച്ചിരുന്ന സിബിഐ ഡിഐഡി രാജേന്ദ്ര കൗൾ ഉൾപ്പെടെ ഉള്ളവരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
2004-2008 വർഷങ്ങളിലാണ് ഇടപാടുകൾ നടന്നത്. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ ഭൂമി ഇടപാട് നടന്നിട്ടുണ്ട്. ഇത് തെളിയിക്കുന്ന രേഖകളും എസ് വിജയൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
Comments