കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചാരണങ്ങളും സമൂഹത്തിൽ നടക്കുന്ന ഒരു ഘട്ടമാണിത്. അടിസ്ഥാന രഹിതമായതുമുതൽ ആശങ്കാ ജനകമായത് വരെ പ്രചാരണത്തിലുണ്ട്. ഇത്തരം പ്രചാരണങ്ങൾ കാരണം വാക്‌സിനേഷനിൽ നിന്നുവരെ പിന്തിരിഞ്ഞു നിൽക്കുന്നവരെ നമുക്കറിയാം. വാക്‌സിനെടുത്തവരിലും രോഗബാധ സ്ഥിരീകരിക്കുന്നുണ്ടല്ലോ എന്നാണ് ചിലർ വാദിക്കുന്നത്. എന്നിൽ വാക്‌സിനെടുത്ത് കോടീശ്വരിയായ യുവതിയെ എത്രപേർക്ക് അറിയാം? കേൾക്കുമ്പോൾ ഇതും വ്യാജമാണെന്ന് ചിലരെങ്കിലും ചിന്തിയ്‌ക്കുമായിരിക്കും. എന്നാൽ വാക്‌സിനെടുത്ത് കോടീശ്വരിയായിരിക്കുകയാണ് ജൊവാൻ ഷൂയെന്ന യുവതി. ഒരു മില്യൺ ഓസ്‌ട്രേലിയൻ ഡോളറാണ് ജൊവാന് ലഭിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ജൊവാൻ ഷൂ എന്ന 25 കാരിയായ യുവതിയ്‌ക്കാണ് ഈ അപൂർവ്വ ഭാഗ്യം കൈവന്നത്. വാക്‌സെടുത്ത ശേഷം അധികൃതർ സമ്മാനിച്ച ദ മില്യൺ ഡോളർ വാക്‌സ് അലയൻസ് ലോട്ടറിയുടെ സമ്മാന ജേതാവാണ് ജൊവാൻ. 2.74 ദശലക്ഷം ഓസ്‌ട്രേലിയക്കാർക്കിടയിൽ നിന്നാണ് ജൊവാൻ ജൂവിനെ അധികൃതർ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ഒരു മില്യൺ ഓസ്‌ട്രേലിയൻ ഡോളർ ഏകദേശം 5.49 കോടി രൂപയാണ് യുവതിയ്‌ക്ക് ലഭിച്ചത്. ഇതുകൂടാതെ ലോട്ടറിയിലൂടെ ആയിരം ഡോളറിന്റെ 100 ഗിഫ്റ്റ് കാർഡുകളും സമ്മാനമായി ലഭിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായി കോടീശ്വരിയായി മാറിയ ജൊവാൻ ഷുവിന്റെ ഏറ്റവും വലിയ ആഗ്രഹം കുടുംബത്തെ സഹായിക്കുകയെന്നതാണ്. പുതുവർഷത്തിൽ തന്റെ കുടുംബത്തെ ഫ്‌ളൈറ്റിൽ ബിസിനസ് ക്ലാസ് ടിക്കറ്റെടുത്ത് ഓസ്‌ട്രേലിയയിൽ കൊണ്ടുവരണം. കൂടാതെ മാതാപിതാക്കളെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ പാർപ്പിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. കുടുംബത്തിനായി നല്ലൊരു തുക ചെലവഴിക്കുമെന്നും ജൊവാന് ആഗ്രഹമുണ്ട്. ഭാവിയിൽ കൂടുതൽ തുക കണ്ടെത്തുന്നതിനായി അവശേഷിക്കുന്ന പണം നിക്ഷേപമാക്കുമെന്നും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങളെ സഹായിക്കുമെന്നും ജൊവാൻ അറിയിച്ചു.
കൊറോണ വൈറസ് രാജ്യത്ത് വ്യാപിച്ച പശ്ചാത്തലത്തിൽ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നതിന്റെ ഭാഗമായായിരുന്നു പദ്ധതി. ജനങ്ങൾ എത്രയും വേഗം വാക്സിൻ സ്വീകരിച്ച് സുരക്ഷിതരാകാൻ ഭരണകൂടങ്ങൾ നിർദ്ദേശിക്കുന്നു. എന്നാൽ ചിലർ ഇതിനോട് വിമുഖത പ്രകടപ്പിക്കുന്നുണ്ട്. ഇത്തരത്താരെ ലക്ഷ്യമിട്ടാണ് ലക്കിഡ്രോ അടക്കമുള്ളവ ഭരണകൂടം ആസൂത്രണം ചെയ്തിരുന്നത്. വാക്‌സിനോട് വിമുഖത കാട്ടുന്നവരെ ബോധവാൻമാരാക്കാൻ സൗജന്യ ഗെയിം ടിക്കറ്റുകൾ, ഭക്ഷ്യ വസ്തുക്കൾ, ബിയർ തുടങ്ങി നിരവധി സമ്മാനങ്ങളും സർക്കാർ ഓഫർ ചെയ്യുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, നവംബർ 5 വരെ ഓസ്ട്രേലിയയിൽ 1,75,813 കൊറോണ കേസുകളും 1,781 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 216 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 82.8 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. 90.3 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിനും സ്വീകരിച്ചു. ഇന്ന് 165 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
Comments