ബ്രിട്ടീഷുകാർക്കെതിരെ ഒളിപ്പോർ നടത്തി 25-ാം വയസ്സിൽ വീരമൃത്യു വരിച്ച ബിർസമുണ്ഡ. ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടത്തിലെ ജ്വലിക്കുന്ന നക്ഷത്രം. വനവാസി സമൂഹങ്ങൾക്കിടയിൽ ദേശീയ ബോധത്തിന്റെ തീപന്തം ജ്വലിപ്പിച്ച ധീരദേശാഭിമാനി. ബിർസയുടെ പോരാട്ട വീര്യം ഇന്നും ഒരോ ഭാരതീയനും പകർന്ന് നൽകുന്നത് ദേശസ്‌നേഹത്തിന്റെ ദീപ്ത സ്മരണകൾ.
1875 നവംബർ 15ന് ജാർഖണ്ഡിലാണ് അദ്ദേഹം ജനിച്ചത്. ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിക്കുകയും സാമ്രാജ്യത്വത്തിനെതിരെ ഗോത്ര വർഗക്കാരെ അണിനിരത്തുകയും ചെയ്തു. ഒരേ സമയം രാഷ്‌ട്രീയാധികാരത്തിനായുള്ള സമരം നയിക്കുന്നതോടൊപ്പം തന്നെ സാമൂഹികവും മതപരവുമായ മാനങ്ങളും ബിർസയുടെ മുന്നേറ്റങ്ങൾക്കുണ്ടായിരുന്നു. മുണ്ഡ എന്ന വനവാസി വിഭാഗത്തിൽ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാർക്കെതിരായ സമരത്തിന് ശക്തമായ നേതൃത്വം നൽകി.
25-ാം വയസ്സിൽ വീരമൃത്യുവരിച്ച യുവാവിന്റെ പോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല ഏടുകളിലൊന്നാണ്. ഝാർഖണ്ഡ്, ബീഹാർ, ഒഡീഷ എന്നീ ഇന്നത്തെ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് വിശാലമായ ഗോത്രമേഖലയിൽ നിലയുറപ്പിച്ചായിരുന്നു ബിർസ മുണ്ടയുടെ പോരാട്ടം. 1900 മാർച്ച് മൂന്നിന് ജാംകോരി വനമേഖലയിൽ ഒളിപ്പോർ നടത്തി പിടിയിലായ മുണ്ഡ ബ്രിട്ടീഷുകാരന്റെ തടവിലിരിക്കെ ജയിലിൽ വെച്ചാണ് മരണപ്പെടുന്നത്. ആവശ്യമായ ഒരു ചികിത്സയും നൽകാതെ ഗോത്രവർഗ്ഗപോരാളിയെ കൊല്ലുകയായിരുന്നു.
ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇദ്ദേഹത്തിന്റെ ഛായാചിത്രം തൂക്കിയിട്ടുണ്ട്. 1882ൽ വനനിയമം അടിച്ചേൽപ്പിച്ച് ബ്രിട്ടീഷുകാർ ഇന്ത്യയിലെ വനസമ്പത്ത് കൊള്ളയടിക്കാനും ഗോത്രസമൂഹത്തെ ഛിന്നഭിന്നമാക്കാനുമാണ് ശ്രമിച്ചത്. മുഴുവൻ ഗോത്രവിഭാഗങ്ങളേയും സംഘടിപ്പിച്ച് ഛോട്ടാ നാഗ്പൂർ കേന്ദ്രീകരിച്ചാണ് ബിർസ മുണ്ട പോരാടിയത്. 1894ലാണ് മുണ്ടയുടെ നേതൃത്വത്തിൽ ചെറുത്തുനിൽപ്പാരംഭിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയല്ല നാമാണ് നമ്മെ ഭരിക്കേണ്ടകതെന്ന ധീരദേശാഭിമാനത്തിന്റെ പോരാട്ട ആഹ്വാനമാണ് മുണ്ട സ്വന്തം ജനങ്ങൾക്കായി നൽകിയത്.
ബിർസ മുണ്ഡയുടെ ജന്മദിനമായ ഇന്ന് ജൻജാതിയ ഗൗരവ് ദിവസായി ആഘോഷിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഈ ആഘോഷത്തിന്റെ ഭാഗമായി റാഞ്ചിയിലെ ബിർസമുണ്ഡ മെമ്മോറിയൽ ഗാർഡൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗോത്രസമൂഹം നടത്തിയ ധീരമായ ചെറുത്തുനിൽപ്പിന്് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലായ്പ്പോഴും ഊന്നൽ നൽകാറുണ്ട്. 2016ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ഗോത്രവർഗ്ഗ സ്വാതന്ത്ര്യസമര സേനാനികളുടെ പങ്കെടുത്ത് പറഞ്ഞിരുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ സംഭാവനകളാണ് പ്രധാനമന്ത്രി അന്ന് ചൂണ്ടിക്കാട്ടിയത്. അവരുടെ സ്മരണയ്‌ക്കായി മ്യൂസിയങ്ങൾ നിർമ്മിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ബിർസ മുണ്ഡ തന്റെ ജീവൻ ബലിയർപ്പിച്ച റാഞ്ചിയിലെ പഴയ സെൻട്രൽ ജയിലിലാണ് മ്യൂസിയവും ഗാർഡനും നിർമ്മിച്ചിരിക്കുന്നത്.
Comments