കൊച്ചി:മറ്റുള്ളവർക്ക് ശല്യമുണ്ടാക്കാതെ സ്വകാര്യ സ്ഥലത്ത് മദ്യപിക്കുന്നത് കുറ്റകരമല്ലന്ന് ഹൈക്കോടതി.മദ്യത്തിന്റെ മണം ഉള്ളതുകൊണ്ട് മാത്രം ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മണൽവാരൽ കേസിലെ പ്രതിയെ തിരിച്ചറിയാൻ പോലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയ വില്ലേജ് അസിസ്റ്റന്റ് മദ്യലഹിരിയിൽ ആയിരുന്നു എന്നാരോപിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്. ബദിയഡുക്ക പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി എഫ്‌ഐആർ റദ്ദാക്കി പ്രതിയെ കുറ്റവിമുക്തനാക്കിയത്.
2013 ഫെബ്രുവരി 26നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് വിളിച്ചതിനെത്തുടർന്ന് പ്രതിയെ തിരിച്ചറിയാനായി സ്‌റ്റേഷനിൽ എത്തിയതായിരുന്നു വില്ലേജ് അസിസ്റ്റന്റ് സലിം കുമാർ. എന്നാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് മദ്യപിച്ചു ബഹളമുണ്ടാക്കിയെന്നാരോപിച്ച് പോലീസ് തനിക്കെതിരെ കള്ളക്കേസെടുത്തെന്നായിരുന്നു ഹർജിക്കാരന്റെ വാദം. വൈദ്യപരിശോധനയും രക്തപരിശോധനയും നടത്തിയില്ലെന്നും ആരോപണമുണ്ട്. കോടതി വിധിയിൽ ഒരാളിൽ നിന്ന് മദ്യത്തിന്റെ മണമുണ്ടെന്ന് തോന്നിയാൽ അയാൾ മദ്യം കഴിച്ചിട്ടുണ്ടെന്നും മത്ത് പിടിച്ചിരിക്കുകയാണെന്നും അർത്ഥമില്ലെന്നും വ്യക്തമാക്കി. മദ്യത്തിന്റെ മണമുണ്ടെന്ന ഒറ്റക്കാരണത്താൽ ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് വിലയിരുത്താനാവില്ലെന്നും കോടതി വിധിയിൽ പറയുന്നു.
പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കുന്നതിനു ബാധകമായ കേരള പോലീസ് നിയമത്തിലെ 118(എ) വകുപ്പ് ഉദ്ധരിച്ചുകൊണ്ടാണ് കോടതി നടപടി. എന്നാൽ ലഹരിയുടെ സ്വാധീനത്താൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പൊതുസ്ഥലത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കുമ്പോൾ ഈ വകുപ്പ് ബാധകമാണെന്ന് കോടതി വ്യക്തമാക്കി.
Comments