ലക്‌നൗ: ഹൈവേയിൽ പ്രധാനമന്ത്രിക്ക് മുൻപിൽ എയർഷോ നടത്തി ഭാരതീയ വായുസേന. യുപിയിലെ പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയുടെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടാണ് വായുസേന എയർഷോ ഒരുക്കിയത്. വ്യോമതാവളങ്ങളിൽ നിന്ന് പറന്നുയർന്ന് നടത്തുന്ന അഭ്യാസപ്രകടനങ്ങൾ ഹൈവേയിലെ എയർസ്ട്രിപ്പിന്റെ സുരക്ഷിതത്വത്തിൽ വ്യോമസേന അനായാസം നിർവ്വഹിച്ചു.
അടിയന്തിര സാഹചര്യങ്ങളിൽ ഹൈവേകൾ വ്യോമതാവളങ്ങളാക്കി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയിൽ 3.2 കിലോമീറ്റർ ദൂരത്തിൽ എയർസ്ട്രിപ്പ് ഒരുക്കിയത്. രാവിലെ സി 130 ജെ ഹെർക്കുലീസ് ട്രാൻസ്‌പോർട്ട് വിമാനത്തിൽ പ്രധാനമന്ത്രി ലാൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു എയർ ഷോ.
മിറാഷ് വിമാനമാണ് എയർഷോയിൽ ആദ്യമെത്തിയത്. നിലംതൊട്ട ശേഷം പിൻഭാഗത്ത് പാരച്യൂട്ട് വിടർത്തിയാണ് റൺവേയിലൂടെ മിറാഷ് 2000 നീങ്ങിയത്. കാറ്റിന്റെ ഗതി നിയന്ത്രിക്കാനും കുറഞ്ഞ ദൂരത്തിൽ ലാൻഡ് ചെയ്യാനും ഇത് സഹായകമാകുമെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി. ലാൻഡ് ചെയ്ത് നിമിഷങ്ങൾക്കകം അടുത്ത ദൗത്യത്തിനായി ഇവിടെ നിന്നും മിറാഷ് വിമാനം പറന്നുയരുന്നതും കാണാം.
അഞ്ച് മിറാഷ് വിമാനങ്ങൾ ചേർന്ന് ആകാശത്ത് ഒരുക്കിയ ദൃശ്യവിരുന്നും ശ്രദ്ധേയമായി. ഹൈവേയിൽ ലാൻഡ് ചെയ്ത മീഡിയം ട്രാൻസ്‌പോർട്ട് വിമാനമായ എഎൻ 32 വിൽ സൈനികരെ വിന്യസിക്കുന്നതും വ്യോമസേന എയർ ഷോയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. സുഖോയ് 30, ജാഗ്വാർ വിമാനങ്ങളും എയർഷോയിൽ കരുത്തുകാട്ടി.
341 കിലോമീറ്റർ വരുന്ന പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയിലാണ് എയർസ്ട്രിപ്പ് ഒരുക്കിയിരിക്കുന്നത്. സുൽത്താൻപൂരിലെ കർവാൾ ഖേരിയിലാണ് എയർസ്ട്രിപ്പ്.
Comments