ന്യൂഡൽഹി: ഗുരു നാനാക്ക് ജയന്തിയോട് അനുബന്ധിച്ച് കർതാർപൂർ ഇടനാഴി ഇന്ന് തുറക്കും. വെള്ളിയാഴ്ചയാണ് ഗുരുനാനാക്ക് ജയന്തി. 20 മാസങ്ങൾക്ക് ശേഷമാണ് കർതാർപൂഴി വിശ്വാസികൾക്ക് വേണ്ടി തുറന്ന് കൊടുക്കുന്നത്. പാകിസ്താനിലെ ഗുരുദ്വാര ദർബാർ സാഹിബും പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ദേര ബാബാ നാനാക്ക് ആരാധനാലയവും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കർതാർപൂർ ഇടനാഴി. കൊറോണ വ്യാപനത്തെ തുടർന്നാണ് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചത്. രാജ്യത്തെ കൊറോണ കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് കർതാർപൂർ ഇടനാഴി വഴിയുള്ള തീർത്ഥയാത്രയ്‌ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും അനുമതി നൽകിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഗുരുനാനാക്ക് ദേവനോടും സിഖ് വിഭാഗത്തോടുമുള്ള മോദി സർക്കാരിന്റെ പ്രതിബന്ധതയാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുരുനാനാക്ക് ദേവന്റെ അന്ത്യവിശ്രമ സ്ഥലമാണ് പാകിസ്താനിലെ ഗുരുദർബാർ സാഹിബ്. വിശ്വാസികൾ ഏറെ പവിത്രതയോടെ കാണുന്ന പ്രദേശമാണിത്. 2019 ഒക്ടോബർ 24നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ കർതാർപൂർ സാഹിബ് കൊറിഡോർ ഉടമ്പടിയിൽ ഒപ്പ് വയ്‌ക്കുന്നത്. 4.5 കിലോമീറ്റർ നീളമാണ് പാതയ്‌ക്കുള്ളത്. ഇന്ത്യയിൽ നിന്നുളള വിശ്വാസികൾക്ക് വിസ ഇല്ലാതെ തന്നെ ഇവിടേക്ക് പ്രവേശന അനുമതിയുണ്ട്. കർതാർപൂർ ഇടനാഴി തുറന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് കൊറോണ വ്യാപനം ശക്തമാകുന്നത്. ഇതിന് പിന്നാലെ 2020 മാർച്ചിൽ ഇതുവഴിയുള്ള പ്രവേശനം നിരോധിക്കുകയായിരുന്നു. പൂർണമായും വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ആരാധനാലയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവിടേക്ക് എത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് വാക്‌സിനും സ്വീകരിച്ച സർട്ടിഫിക്കറ്റോ കൈവശം വയ്‌ക്കേണ്ടതാണ്. മറ്റ് കൊറോണ മാനദണ്ഡങ്ങളും ഇവിടെ കർശനമായിരിക്കും.
പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി ഉൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കൾ കേന്ദ്രതീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ആരാധനാലയത്തിലേക്ക് വ്യാഴാഴ്ച നടക്കുന്ന ജാഥയിൽ സംസ്ഥാനത്തെ മന്ത്രിമാർ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ധു, മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുങ്, ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് തുടങ്ങിയവരും കേന്ദ്രതീരുമാനത്തെ സ്വാഗതം ചെയ്തു.
Comments