കൊൽക്കത്ത: കേന്ദ്രസർക്കാർ ഇന്ധനനികുതിയുടെ എക്‌സൈസ് നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകിയെങ്കിലും സംസ്ഥാന നികുതി കുറയ്‌ക്കാൻ തയ്യാറാകാത്ത മമത സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി. പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി മമത സർക്കാർ കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി.
കഴിഞ്ഞ ദിവസങ്ങളിലും ബംഗാളിലെ വിവിധയിടങ്ങളിൽ നികുതി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എക്‌സൈസ് നികുതിയിൽ
പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് ദീപാവലി തലേന്ന് കേന്ദ്രസർക്കാർ കുറച്ചത്. രാജ്യത്ത് കുതിച്ചുയർന്ന ഇന്ധനവില പിടിച്ചുനിർത്താൻ വേണ്ടിയായിരുന്നു നീക്കം.
എന്നാൽ സംസ്ഥാനങ്ങൾ വാറ്റ് നികുതി കൂടി കുറച്ചെങ്കിലേ ജനങ്ങൾക്ക് കൂടുതൽ ആശ്വാസം ലഭിക്കുകയുളളൂവെന്നും കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടിരുന്നു. 25 ലധികം സംസ്ഥാനങ്ങൾ ഇതനുസരിച്ച് നികുതി കുറയ്‌ക്കാൻ തയ്യാറായി. എന്നാൽ കേരളവും ബംഗാളും ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ മാത്രം നികുതി കുറയ്‌ക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ്.
രാജസ്ഥാനാണ് ഏറ്റവും ഒടുവിൽ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ച സംസ്ഥാനം. പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്.
Comments