ഏറെ ആവേശത്തോടെ ഉദ്യോഗാർത്ഥികൾ ഏറ്റെടുത്ത പരിഷ്‌ക്കാരമാണ് പി.എസ്.സി പരീക്ഷ ചോദ്യപേപ്പർ മലയാളത്തിൽ കൂടി ലഭ്യമാക്കുക എന്നത്. എന്നാൽ പരിഷ്‌ക്കാരം തങ്ങൾക്ക് തന്നെ വിനയായോ എന്നതാണ് ഇപ്പോൾ ഉദ്യോഗാർത്ഥികളുടെ ആശങ്ക.
സർക്കാർ ജോലി സ്വപ്നം കാണുന്ന കേരളത്തിലെ യുവജനങ്ങളെ സംബന്ധിച്ച് പി.എസ്.സി ഒരു കോമഡി ആയി മാറുന്ന കാഴ്ച കുറച്ചുകാലമായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. പാർട്ടിക്കാർക്ക് പരീക്ഷ എഴുതിയില്ലെങ്കിലും റാങ്ക് കിട്ടും, ഡ്രിഗിക്ക് പൂജ്യം മാർക്ക് വാങ്ങിയവനും പി.എസ്.സിയിൽ റാങ്ക് ഇതൊക്കെ കേരളം പലതവണ കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ മലയാളം പരിഭാഷയിലുടെ പി.എസ്.സി വീണ്ടും ചർച്ചയിലേക്ക് വരികയാണ്
കഴിഞ്ഞ 13ാം തീയതി നടന്ന ബിരുദതല പ്രാഥമിക പരീക്ഷയിൽ നൽകിയ ‘മലയാളം’ ചോദ്യപേപ്പറാണ് ഉദ്യോഗാർത്ഥികളെ വെള്ളം കുടിപ്പിച്ചത്. ചോദ്യപേപ്പറിൽ ഇംഗ്ലീഷിലുള്ള ചോദ്യങ്ങളുടെ മലയാളം പരിഭാഷ കൂടി ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തിയത്. ചോദ്യപുസ്തകത്തിന്റെ ഒരു പേജിൽ ഇംഗ്ലീഷിലും മറുപേജിൽ മലയാളത്തിലുമാണ് ചോദ്യങ്ങൾ നൽകിയിരിക്കുന്നത്.
എന്നാൽ പരിഭാഷയിൽ വന്ന തെറ്റുകൾ ഉദ്യോഗാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കി. അർത്ഥം വരെ ഒറ്റയടിക്ക് മാറ്റുന്ന രീതിയിലായിരുന്നു തർജമ. രാജ്യത്തെ നിശ്ചലമാക്കിയ എമർജൻസി എന്ന അടിയന്തിരാവസ്ഥയ്‌ക്ക് അത്യാഹിതമെന്നാണ് ചോദ്യക്കടലാസിലുള്ളത്. ഇത്തരത്തിൽ നിരവധി തെറ്റുകളാണ് ചോദ്യപേപ്പറിൽ വരുത്തിയിരിക്കുന്നത്. മലയാളത്തിൽ കൂടി ചോദ്യങ്ങൾ വായിച്ച് മനസിലാക്കാം എന്ന് കരുതി പരീക്ഷക്ക് പോയവരെല്ലാം നിരാശയോടെ മടങ്ങി.
‘യങ് ഫോൾഡ് മൗണ്ടൻ’എന്ന ഇംഗ്ലീഷിന് ‘ഇളം മടങ്ങ് മലനിര’ എന്നാണ് പ്രയോഗം. ‘ബ്ലോസ് ത്രൂ ഫ്രിക്ഷൻ ഫ്രീ സർഫസ് ഓഫ് ഓഷ്യൻസ്’ (Blow through friction free surface of oceans) എന്നതിന് ‘ഉരയാത്ത സമുദ്ര പ്രതലത്തിലൂടെ ചരിക്കുന്നു’ എന്നുമാണ് പരിഭാഷ നൽകിയിരിക്കുന്നത്. ‘ഐസോഹാലൈൻസ്'(Isohalines) എന്നതിന് ഇസോഹോ ലൈൻസ് എന്നും ‘റിന്യൂവബിൾ എനർജി’ എന്നതിന് പുതുക്കാവുന്ന ഊർജം എന്നും ആണ് പരിഭാഷ. കംപ്യൂട്ടർ സി.പി.യു.വിലെ ‘ഹൈ സ്പീഡ് സ്റ്റോറേജ് ഏരിയ’ ‘താത്കാലിക ദ്രുതവേഗ സംഭരണ സ്ഥല’മെന്നുമായിരുന്നു തർജമ.
മലയാളം പരിഭാഷ കണ്ട് കിളിപോയ പലരും അവസാനം ഇംഗ്ലീഷിൽ നൽകിയ ചോദ്യങ്ങൾ വായിച്ച് പരീക്ഷ എഴുതി മടങ്ങി. തുഗ്ലക്ക് പരിഷ്‌ക്കാരം പോലെ പി.എസ്.സി പുതുതായി നടപ്പിലാക്കാൻ ശ്രമിച്ച പരിഷ്‌ക്കാരവും പാഴായിപ്പോയെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.
എന്നാൽ ആദ്യമായല്ല ഇങ്ങനെ തർജമ ചെയ്തതിൽ അബദ്ധം സംഭവിക്കുന്നത്. കഴിഞ്ഞ മാസം 30ന് നടന്ന പരീക്ഷയിലും നിരവധി തെറ്റുകൾ സംഭവിച്ചിരുന്നു. വിവർത്തനം ചെയ്യുന്ന സോഫ്‌റ്റ് വെയർ ഉപയോഗിച്ചതാവാം ഇങ്ങനെ അബദ്ധം സംഭവിച്ചതിന് കാരണമായതെന്നാണ് ഉദ്യോഗാർത്ഥികളുടെ സംശയം. സമൂഹമാദ്ധ്യമങ്ങളിലാകെ പി.എസ്.സിയുടെ തർജമ വൈറലായിരിക്കുകയാണ്.














