ന്യൂഡൽഹി: രാജ്യത്തെ 7,000 ഗ്രാമങ്ങളിൽ 4ജി മൊബൈൽ സർവീസ് സജ്ജീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര യുവജനകാര്യ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ് 4ജി മൊബൈൽ സർവീസ് ഒരുക്കുന്നത്. ഏകദേശം 6,466 കോടിയാണ് പദ്ധതിയുടെ ചെലവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘ ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത 44 ജില്ലകളിൽ നിന്നുള്ള ഏഴായിരത്തോളം ഗ്രാമങ്ങളിൽ 4ജി മൊബൈൽ ടവറുകൾ സ്ഥാപിക്കും. പദ്ധതിയുടെ നടത്തിപ്പിനായി ഏകദേശം 6,466 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്’ അനുരാഗ് ഠാക്കൂർ പറഞ്ഞു. സാധാരണക്കാരായ ജനങ്ങൾക്ക് ഇ ഗവേണൻസ് പ്രയോജനപ്പെടുത്താൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
4ജി സേവനങ്ങൾ പ്രദാനം ചെയ്യുന്നത് കൂടാതെ ചില പ്രദേശങ്ങളിൽ ഇടതുപക്ഷ ഭീകരവാദം മൂലം തകർന്ന റോഡുകളുടെ പുനർനിർമ്മാണം പ്രധാനമന്ത്രി ഗ്രാം സഡക് യോജനയിലൂടെ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന വനവാസികൾക്ക് ഉപകാരപ്രദമാകും. വന പ്രദേശങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും നദീ തീരങ്ങളിലൂടെയുമുള്ള റോഡുകളുടെ പുനർനിർമ്മാണവും ഇതിലൂടെ സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. റോഡുകളുടെ പുനർനിർമ്മാണതിന് ഏകദേശം 33,822 കോടിയാണ് ചെലവ്.
Comments