ന്യൂഡൽഹി : രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഗുരുനാനാക്ക് ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഒന്നര വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇപ്പോൾ കർതാർപൂർ സാബിഹ് ഇടനാഴി വീണ്ടും തുറന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
അഞ്ച് ദശാബ്ദക്കാലത്തെ പൊതുജീവിതത്തിൽ കർഷകരുടെ വെല്ലുവിളികൾ താൻ വളരെ അടുത്ത് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് 2014ൽ പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചപ്പോൾ തങ്ങൾ കൃഷിക്ക് മുൻഗണന നൽകിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനവും കർഷക ക്ഷേമവും”. കർഷകരുടെ അവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനായി വിത്ത്, ഇൻഷുറൻസ്, വിപണി, സമ്പാദ്യം എന്നിങ്ങനെ നാല് മുൻകരുതലുകൾ സ്വീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള വിത്തിനോടൊപ്പം വേപ്പെണ്ണ പുരട്ടിയ യൂറിയ, സോയിൽ ഹെൽത്ത് കാർഡ്, സൂക്ഷ്മ ജലസേചനം തുടങ്ങിയ സൗകര്യങ്ങളുമായി ഗവണ്മെന്റ് കർഷകരെ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഠിനാധ്വാനത്തിന് പ്രതിഫലമായി കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് ശരിയായ വില ലഭിക്കുന്നതിന് നിരവധി സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യം ഗ്രാമീണ വിപണിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. “ഞങ്ങൾ എംഎസ്പി വർദ്ധിപ്പിക്കുക മാത്രമല്ല, സർക്കാർ സംഭരണ കേന്ദ്രങ്ങളുടെ റെക്കോർഡ് എണ്ണം സൃഷ്ടിക്കുകയും ചെയ്തു. നമ്മുടെ സർക്കാർ നടത്തിയ ഉൽപന്നങ്ങളുടെ സംഭരണം കഴിഞ്ഞ നിരവധി ദശാബ്ദങ്ങളിലെ റെക്കോർഡുകൾ തകർത്തു,” അദ്ദേഹം പറഞ്ഞു.
കർഷകരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ഈ മഹത്തായ പ്രചാരണ പരിപാടിയിൽ രാജ്യത്ത് മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കർഷകരെ, പ്രത്യേകിച്ച് ചെറുകിട കർഷകരെ ശക്തിപ്പെടുത്തുകയും അവരുടെ ഉൽപന്നങ്ങൾക്ക് ശരിയായ വില ലഭിക്കുകയും ഉൽപന്നങ്ങൾ വിൽക്കാൻ പരമാവധി അവസരങ്ങൾ ലഭിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. വർഷങ്ങളായി രാജ്യത്തെ കർഷകരും രാജ്യത്തെ കാർഷിക വിദഗ്ധരും രാജ്യത്തെ കർഷക സംഘടനകളും ഈ ആവശ്യം തുടർച്ചയായി ഉന്നയിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരത്തെയും പല ഗവണ്മെന്റുകളും ഇതേക്കുറിച്ച് ആലോചിച്ചിരുന്നു. ഇത്തവണയും പാർലമെന്റിൽ ചർച്ച നടന്നു, ബോധവല്കരണം നടന്നു, ഈ നിയമങ്ങൾ കൊണ്ടുവന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിരവധി കർഷക സംഘടനകൾ ഇതിനെ സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും ചെയ്തു. ഈ നീക്കത്തെ പിന്തുണച്ച സംഘടനകളോടും കർഷകരോടും വ്യക്തികളോടും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
കർഷകരുടെ, പ്രത്യേകിച്ച് ചെറുകിട കർഷകരുടെ, കാർഷിക മേഖലയുടെ താൽപര്യം മുൻനിർത്തി, ‘ഗാനവ്-ഗരീബ്’ – ഗ്രാമ-ദരിദ്രരുടെ, ശോഭനമായ ഭാവിക്ക് വേണ്ടിയാണ്, പൂർണ്ണമായ സത്യസന്ധതയോടും, വ്യക്തമായ മനഃസാക്ഷിയോടും , പ്രതിബദ്ധതയോടും കൂടി ഗവണ്മെന്റ് ഈ നിയമങ്ങൾ കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇത്രയും പവിത്രമായ, തികച്ചും ശുദ്ധമായ, കർഷകരുടെ താൽപ്പര്യമുള്ള ഒരു കാര്യം, ഞങ്ങൾ ശ്രമിച്ചിട്ടും ചില കർഷകരോട് വിശദീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കാർഷിക നിയമങ്ങളുടെ പ്രാധാന്യം അവരെ മനസ്സിലാക്കാൻ കാർഷിക സാമ്പത്തിക വിദഗ്ധരും ശാസ്ത്രജ്ഞരും പുരോഗമന കർഷകരും പരമാവധി ശ്രമിച്ചു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ ഞങ്ങൾ തീരുമാനിച്ചതായി നിങ്ങളോട് , രാജ്യത്തോട് മുഴുവൻ പറയാനാണ് ഇന്ന് ഞാൻ വന്നത്. ഈ മാസം അവസാനം ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ, ഈ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ഭരണഘടനാ നടപടികൾ ഞങ്ങൾ പൂർത്തിയാക്കും“
വിശുദ്ധ ഗുരുപൂരബിന്റെ വേളയിൽ ഇന്ന് ആരെയും കുറ്റപ്പെടുത്താനുള്ള ദിവസമല്ലെന്നും കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ സ്വയം സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഷിക മേഖലയ്‌ക്ക് സുപ്രധാനമായ ഒരു സംരംഭം അദ്ദേഹം പ്രഖ്യാപിച്ചു. സീറോ ബജറ്റിംഗ് അധിഷ്ഠിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് വിള രീതി മാറ്റുന്നതിനും കുറഞ്ഞ താങ്ങുവില കൂടുതൽ ഫലപ്രദവും സുതാര്യവുമാക്കുന്നതിന് ഒരു സമിതി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേന്ദ്ര , സംസ്ഥാന ഗവൺമെന്റുകൾ , കർഷകർ, കാർഷിക ശാസ്ത്രജ്ഞർ, കാർഷിക സാമ്പത്തിക വിദഗ്ധർ എന്നിവരുടെ പ്രതിനിധികൾ സമിതിയിലുണ്ടാകും.
Comments