ന്യൂഡൽഹി: ഗുരു പർവ്വ് ദിനത്തിൽ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഭാരതീയ ജനതാ പാർട്ടിയുടെ മാസ്റ്റർ സ്ട്രോക്ക് എന്നാണ് രാഷ്‌ട്രീയ തന്ത്രജ്ഞർ വിലയിരുത്തുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇതിന് വലിയ രാഷ്‌ട്രീയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്നാണ് സൂചന. പ്രത്യേകിച്ച് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴുള്ള ബിജെപിയുടെ ഈ രാഷ്‌ട്രീയ നീക്കം കോൺഗ്രസിനെ ഇനിയും പിന്നോട്ടുവലിക്കുമെന്നാണ് സൂചനകൾ.
മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാർട്ടി വിട്ടതിന് ശേഷം പഞ്ചാബിലെ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ കാർഷിക നിയമങ്ങളുടെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങളായിരുന്നു കോൺഗ്രസിന്റെ പിടിവളളി. എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നുവെന്നും പ്രതിഷേധക്കാരെല്ലാം വീട്ടിൽ പോയി സുഖമായിട്ടിരിക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന കോൺഗ്രസിനെ ഞെട്ടിച്ചു.
കോൺഗ്രസ് വിട്ടതിന് ശേഷം അമരീന്ദർ സിംഗ് നാലുതവണയാണ് ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്. കാർഷിക നിയമങ്ങളും , ഇതിന്റെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു. ചർച്ചയ്‌ക്ക് ശേഷം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത്, കാർഷിക നിയമങ്ങളിൽ മോദി സർക്കാർ വലിയ ചുവടുവെപ്പ് നടത്തുമെന്ന അഭ്യൂഹവും ഉയർന്നിരുന്നു.
ഗുരുനാനാക്ക് ജയന്തിയിൽ തന്നെ രാജ്യത്തെ അഭിസംബോധന ചെയ്ത് കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന് മോദി പ്രഖ്യാപിച്ചതിന് പിന്നിലും രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നാണ് കൃത്യമായ വിലയിരുത്തൽ . ദേവ് ദീപാവലി ആശംസകളും നേർന്നുകൊണ്ടാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. കർഷകർക്ക് വേണ്ടി ആത്മാർത്ഥതയോടെ കൊണ്ടുവന്ന നിയമമായിരുന്നു. എന്നാൽ എല്ലാ കർഷകരേയും അതിന്റെ ഗുണഫലം മനസ്സിലാക്കിക്കാൻ കഴിഞ്ഞില്ല. രാജ്യത്തോട് ക്ഷമ പറഞ്ഞു കൊണ്ടായിരുന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പ്രസ്താവനയിലും ഈ രാഷ്‌ട്രീയ നീക്കം വ്യക്തമാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിന്റെ നേർക്കാഴ്ചയാണ് ക്യാപ്റ്റന്റെ പ്രസ്താവന എന്നാണ് വിലയിരുത്തൽ.ഗുരുനാനാക്ക് ജയന്തിയുടെ വിശുദ്ധ അവസരത്തിൽ, ഓരോ പഞ്ചാബിയുടെയും ആവശ്യങ്ങൾ അംഗീകരിച്ച് മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. കാർഷിക വികസനത്തിനായി കേന്ദ്രസർക്കാർ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, അമരീന്ദർ സിംഗ് ട്വീറ്റിൽ കുറിച്ചു.
ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന ക്യാപ്റ്റന്റെ പരാമർശമാണ് ഇവിടെ ശ്രദ്ധേയമായത്. കോൺഗ്രസിലേക്കുള്ള ഒരു തിരിച്ച് വരവ് പാടെ നിഷേധിക്കുന്നു എന്നു മാത്രമല്ല, ബിജെപിയുമായുള്ള സഖ്യം പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യാപിക്കുമെന്ന് ഉറപ്പാണ്. രാഷ്‌ട്രീയ തന്ത്രജ്ഞർ പറയുന്ന മാസ്റ്റർ സ്ട്രോക്കാണിത്. ക്യാപ്റ്റൻ അമരീന്ദർ സിംഗ് രൂപീകരിക്കുന്ന പുതിയ പാർട്ടി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. കോൺഗ്രസിനെ സംബന്ധിച്ച് ഇതും വലിയ തിരിച്ചടിയാണ്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയും കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള ഭിന്നതയും രൂക്ഷമാണ് . ആഭ്യന്തര കലഹത്തിൽ നട്ടം തിരിയുന്ന കോൺഗ്രസിന് കാർഷിക നിയമം പിൻവലിക്കുന്നത് രാഷ്‌ട്രീയമായി ശുഭസൂചനയല്ല.















