ലീമ: തങ്ങൾ ഓമനിച്ച് വളർത്തിയ സൈബീരിയൻ ഹസ്‌കി ഒരു പട്ടിയേ ആയിരുന്നില്ലെന്ന് അറിയുമ്പോഴുള്ള അവസ്ഥയെന്തായിരിക്കും. നാളുകളായി കൂടെയുള്ള അരുമമൃഗം കുറുക്കനായിരുന്നു എന്നറിയുമ്പോഴോ.. എന്തുചെയ്യണമെന്നറിയാതെ കുഴയുമല്ലേ.. ഇത് തന്നെയാണ് പെറുവിലെ ലീമയിൽ താമസിക്കുന്ന കുടുംബത്തിനും പറ്റിയത്.
തങ്ങൾക്കൊപ്പം ഒരു അരുമമൃഗത്തെ കൂടി വളർത്തണമെന്ന് തോന്നിയ ദമ്പതികൾ 13 ഡോളർ കൊടുത്താണ് ഒരു സൈബീരിയൽ ഹസ്‌കിയെ വാങ്ങിയത്. ഓമനിച്ച് വളർത്തിയ ഹസ്‌കിയെ അവർ റൺ റൺ എന്ന് പേരിട്ട് വിളിച്ചു. എട്ട് മാസം പ്രായമുള്ളപ്പോഴായിരുന്നു റൺ റണ്ണിനെ ലീമയിലെ പെറ്റ് ഷോപ്പിൽ നിന്നും വാങ്ങിയത്. എന്നാൽ ഹസ്‌കിയെന്ന് പറഞ്ഞ് കടക്കാർ നൽകിയത് കുറുക്കന്റെ കുഞ്ഞിനെ ആയിരുന്നുവെന്ന് തിരിച്ചറിയാൻ ദമ്പതികൾ ഏറെ വൈകി.
വളർന്ന് വരുന്നതോട സമീപ വീടുകളിലെ കോഴികളെയും താറാവുകളെയും തിന്നാൻ തുടങ്ങി. അപ്പോൾ മുതലാണ് വീട്ടുകാർക്ക് പന്തിക്കേട് മണത്ത് തുടങ്ങിയത്. സമീപ പ്രദേശങ്ങളിൽ നിന്നും പരാതികൾ കുമിഞ്ഞ് കൂടിയതോടെ റൺ റൺ എന്ന ഓമനയെ അവർ ശ്രദ്ധിക്കാൻ തുടങ്ങി. തല കൂർത്തു തുടങ്ങിയ റൺ റണ്ണിന്റെ കാലുകൾ മെലിയാനാരംഭിച്ചത് അവർ ശ്രദ്ധിച്ചു. വൈകാതെ ആൻഡിയൻ ഫോക്‌സ് ഇനത്തിൽ പെട്ട കുറുക്കനാണ് തങ്ങളുടെ ഹസ്‌കിയെന്ന് അവർ തിരിച്ചറിഞ്ഞു.
അപ്പോഴേക്കും അവൻ അയൽവീട്ടിലെ മൂന്ന് ഗിനി പന്നികളെയും കൊന്നൊടുക്കിയിരുന്നു. നഷ്ടപരിഹാരമായി വലിയൊരു തുക ചെലവായ കുടുംബം കുറുക്കനെ ഉടൻ പോലീസിൻ ഏൽപ്പിച്ചു. നിലവിൽ പാർക്യൂ ഡി ലാസ് മൃഗശാലയിലാണ് റൺ റൺ.
Comments