സീതത്തോട്: കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാത്രി 8ന് ജലനിരപ്പ് 983.95 മീറ്ററിൽ എത്തിയിരുന്നു. നീരൊഴുക്ക് ശക്തമായതിനാൽ അടുത്ത ആറു മണിക്കുറിനുള്ളിൽ ജലനിരപ്പ് റെഡ് അലർട്ടിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു.
ഡാമിലെ അധികജലം ആവശ്യമെങ്കിൽ സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായിട്ടാണ് രാത്രി 9 മണി മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പമ്പാ നദിയുടെ ഇരുകരകളിൽ താമസിക്കുന്നവരും ശബരിമല തീർഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ അറിയിച്ചു. ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ളവർ നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം.
ആവശ്യമെങ്കിൽ നിയന്ത്രിത അളവിൽ ജലം തുറന്നു വിടും. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷഉറപ്പുവരുത്തണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും അധികൃതർ ആവശ്യപ്പെടുന്ന മുറയ്‌ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Comments