തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് ഉടൻ വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചർച്ച നടത്തും. വൈകുന്നേരം നാലരയ്ക്ക് തിരുവനന്തപുരത്ത് വെച്ചാണ് ചർച്ച നടക്കുക. ബസ് നിരക്ക് വർദ്ധനവ് കഴിഞ്ഞ സർക്കാർ ഉറപ്പ് നൽകിയിരുന്നു.
മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക, കൊറോണ കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ആവശ്യങ്ങളിൽ ഉടൻ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.
അതേസമയം വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനം ഉണ്ടാകൂ. ബസ് ഉടമകൾ ഉന്നയിച്ച എല്ലാ പ്രശ്നങ്ങൾക്കും പത്ത് ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നാണ് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരിക്കുന്നത്.
2018ലാണ് അവസാനമായി ബസ് ചാർജ് വർധിപ്പിച്ചത്. എട്ട് രൂപയായാണ് ഉയർത്തിയത്. അന്ന് ഡീസലിന് 63 രൂപയായിരുന്നു. ഇപ്പോൾ ഡീസൽ വില 95 ആയി ഉയർന്ന സാഹചര്യത്തിൽ മിനിമം ചാർജും വിദ്യാർത്ഥികളുടെ നിരക്കും ഉയർത്താതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.
Comments