ബോറടിച്ചാൽ നിങ്ങൾ എന്ത് ചെയ്യും? കൂട്ടുകാരുമൊത്ത് യാത്ര പോകും, സിനിമ കാണും, വെറുതെ പുറത്തിറങ്ങി നടക്കും ഇങ്ങനെയൊക്കയായിരിക്കും പലരുടേയും ഉത്തരം. എന്നാൽ കൊറോണ മഹാമാരി കാരണം വീട്ടിൽ അടച്ചിരിക്കേണ്ട അവസ്ഥയിലൂടെയാണ് മനുഷ്യരാശി കടന്നുപോയത്. ലോക്ഡൗൺ കാലത്തെ ബോറടിമാറ്റാൻ ബക്കറ്റ് ചിക്കൻ മുതൽ ചക്കക്കുരു ഷെയ്‌ക്ക് വരെ പലരും പരീക്ഷിച്ചു. എന്നാൽ ഓസ്‌ട്രേലിയയിലെ ഒരു യുവാവ് ലോക്ഡൗൺ കാലം ചിലവഴിച്ചത് വ്യത്യസ്തമായ രീതിയിലാണ്.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ താമസിക്കുന്ന അലി എന്ന യുവാവ് എല്ലാവരെയും പോലെ ആദ്യം മൊബൈലിൽ സമയം ചിലവഴിച്ചു, ചിത്രങ്ങൾ വരച്ചു, നൃത്തം ചെയ്തു, പാചകപരീക്ഷണങ്ങൾ നടത്തി അങ്ങനെ പലതും ചെയ്തു നോക്കി. പക്ഷേ ഒന്നിനും അലിയുടെ ബോറഡി മാറ്റാനായില്ല. അങ്ങിനെയിരിക്കുമ്പോഴാണ് വീട്ടിലെ പൂന്തോട്ടത്തിന് ചുറ്റും ഒരു മതിൽ കെട്ടിയാലോ എന്ന ആശയം അലിയുടെ മനസ്സിലുദിച്ചത്. അലി പണിത മതിൽ കണ്ടാൽ ആരും അമ്പരന്ന് പോകും. വെറും അഞ്ചോ ആറോ അടി ഉയരം വരുന്ന സാധാരണ മതിലല്ല യുവാവ് പണിതിരിക്കുന്നത്. 18 അടി ഉയരം വരുന്ന പടുകൂറ്റൻ മതിൽ. ഒരു ശരാശരി പൂന്തോട്ട വേലിയുടെ മൂന്നിരട്ടി വലിപ്പമുണ്ട് ദി ഗ്രേറ്റ് വാൾ ഓഫ് ചെസ്റ്റർ’ എന്ന വൈറലായ അലിയുടെ മതിലിന്.
എന്നാൽ വിരസത കൊണ്ടു മാത്രമല്ല താൻ ഈ മതിൽ നിർമ്മിച്ചത് എന്നാണ് അലി വ്യക്തമാക്കുന്നത്. കൂടുതൽ സ്വകാര്യത വേണം എന്ന ആഗ്രഹവും മതിൽ നിർമ്മാണത്തിന് പിന്നിലുണ്ടത്രേ..അലിയുടെ ഉദ്ദേശം നടന്നെങ്കിലും ഇപ്പോൾ മതിൽ നിലനിറുത്താനുള്ള പോരാട്ടത്തിലാണ് കക്ഷി. മതിൽ ഉടൻ തകർക്കുകയോ അല്ലെങ്കിൽ നിയമനടപടി നേരിടുകയോ ചെയ്യണമെന്നാണ് അയൽവാസികളുടെ ആവശ്യം.
മതിലിന്റെ ഉയരം തങ്ങളുടെ സുഖകരമായ കാഴ്ചയെ അലോസരപ്പെടുത്തുന്നതായി സമീപവാസികൾ പരാതിപ്പെടുന്നുണ്ട്. മാത്രമല്ല സ്റ്റീൽ ഫ്രെയിമുകളും തടിയും കൊണ്ട് പാർക്വെട്രി ഡിസൈനിലാണ് തന്റെ ഭാഗത്ത് മതിൽ ക്രമീകരിച്ചിരിക്കുന്നത്. എങ്കിലും അയൽവാസിയുടെ ഭാഗത്ത് പുറത്തേക്ക് തള്ളി നിൽക്കുന്ന ഫ്രയിമുകളും കല്ലുകളുമായി അത്ര ആകർഷണീയമായ രീതിയിലല്ല മതിലിന്റെ നിർമ്മാണം. ഇതാണ് പരിസര വാസികളെ ചൊടിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്‌ക്കകം മതിൽ പൊളിക്കാൻ അലിക്ക് കംബർലാൻഡ് കൗൺസിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കാര്യമെന്തുമാവട്ടെ ഇത്തരത്തിൽ ബോറഡി മാറ്റാൻ കെട്ടിയതാണെങ്കിലും ഇതിന് മ്യൂസിയത്തിന്റെ ഒരു ലുക്കുണ്ടെന്നാണ് അലി യുടെ വാദം. കഷ്ടപ്പെട്ടും ഇഷ്ടപ്പെട്ടും കെട്ടിയ മതിൽ പൊളിക്കാൻ പറഞ്ഞതിന്റെ വേദനയിലാണിപ്പോൾ യുവാവ്.
Comments