കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം വാഹനാപകടത്തിൽ മരിച്ച കേസിൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെ ചോദ്യം ചെയ്യൽ തുടുന്നു. യുവതികളടക്കം പാർട്ടിയിൽ പങ്കെടുത്ത അനേകം ആളുകളെ പോലീസ് ഇന്നലെ പാലാരിവട്ടം സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്തിരുന്നു. നൂറ്റമ്പതിലധികം ആളുകൾ പാർട്ടിയിൽ പങ്കെടുത്തെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. എന്നാൽ ചിലർ ഹോട്ടലിൽ രജിസ്റ്റർ ചെയ്യാതെയും പാർട്ടിയിൽ പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നത്. കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
അതേസമയം കേസിൽ പോലീസ് തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നശിപ്പിച്ചത് രഹസ്യ വിവരങ്ങൾ ഒളിപ്പിക്കാനാണെന്ന് പോലീസ് പറയുന്നത്. ഹോട്ടലിൽ ലഹരി ഇടപാടുകൾ നടന്നോയെന്ന് അന്വേഷിക്കണം. ആരുടെയെങ്കിലും സ്വകാര്യദൃശ്യങ്ങൾ പകർത്തിയോ എന്ന് സംശയമുണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഹോട്ടലിൽ കൊറോണ പ്രൊട്ടോക്കോൾ ലംഘിച്ച് അനേകം പേരാണ് ഒത്തുകൂടിയത്. രാത്രി ഏറെ വൈകിയും മദ്യസത്കാരം നടത്തി. മരിച്ച യുവതികളുമായി റോയി ഉൾപ്പെടെയുള്ളവർ കൂടിക്കാഴ്‌ച്ച നടത്തുകയും സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. കൂടാതെ ഇവരെ മുറിയിൽ തങ്ങാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന് വിസമ്മതിച്ച യുവതികളെ വ്യവസായി സൈജു ഓഡി കാറിൽ പിന്തുടർന്നു.മോഡലുകൾ സഞ്ചരിച്ച കാറും ഓഡിയും അമിത വേഗത്തിൽ പാഞ്ഞു. തുടർന്ന് യുവതികൾ സഞ്ചരിച്ചകാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments