സിംഗപ്പൂർ: ചൈനയ്ക്ക് ഇന്ത്യയുടെ അതിർത്തി നയങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യ അതിർത്തിയിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് മാറില്ലെന്ന സത്യം ചൈനയ്ക്കറിയാമെന്നും ജയശങ്കർ വ്യക്തമാക്കി. ഇന്ത്യയും ചൈനയും അതിർത്തി വിഷയത്തിലും മറ്റ് വിദേശകാര്യ നയതന്ത്ര ത്തിലും എന്ത് സമീപനമാണ് എടുക്കുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജയശങ്കർ.
‘ഇന്ത്യയുമായി പതിറ്റാണ്ടുകളായുള്ള ബന്ധമാണ് ചൈനയ്ക്കുള്ളത്. അതിനാൽ അവർക്ക് ഇന്ത്യയുടെ നയത്തെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങളുണ്ടെന്ന് തോന്നുന്നില്ല. നിരവധി തവണ വിദേശകാര്യമന്ത്രി വാംഗ് യീയുമായി ചർച്ചകൾ നടന്നുകഴിഞ്ഞു. നിങ്ങ ളെല്ലാം ആഗ്രഹിക്കുന്നതുപോലെ ശക്തമായും വ്യക്തമായും ഇന്ത്യയുടെ അതിർത്തി നയം ചൈനയോട് തുറന്നുപറഞ്ഞിട്ടുണ്ട്. അവർക്ക് ഇന്ത്യയുടെ നയം കൃത്യമായി അറിയാം. അവരത് ചെവിക്കൊണ്ടിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.’ ജയശങ്കർ പറഞ്ഞു.
സിംഗപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഗ്രേറ്റർ പവർ കോമ്പറ്റീഷൻ: ദ എമർജിംഗ് വേൾഡ് ഓർഡർ’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. ഒരു വിധ ത്തിലും നീതീകരിക്കാനാകാത്ത തെളിവുകളും വസ്തുതകളും നിരത്തിയാണ് ചൈന ഏതു അതിർത്തിവിഷയത്തേയും സമീപിക്കുന്നത്. അതിനാലാണ് അയൽപക്കമായിട്ടും കുറച്ചു നാളുകളായി ചൈനയുമായുള്ള ബന്ധം വഷളായിതുടരുന്നത്. അവരാണ് പലതിനും ഉത്തരം നൽകേണ്ടതെന്നും ജയശങ്കർ പറഞ്ഞു.
Comments