രാജ്യത്തെ വ്യാവസായിക-വാണിജ്യ കേന്ദ്രമെന്നറിയപ്പെടുന്ന മുംബൈ മഹാനഗരം. നിത്യേന ജനലക്ഷങ്ങൾ യാത്രക്കായി ഉപയോഗപ്പെടുത്തുന്ന മഹാനഗരത്തിലെ സെൻട്രൽ റെയിൽവേ സ്റ്റേഷൻ. ഇവിടെ യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ ഒരുക്കിയ പുതിയ സംവിധാനം സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ചർച്ചയാവുകയാണ്. വികസിത രാജ്യങ്ങളിൽ മാത്രം നമ്മൾ കണ്ട് ശീലിച്ച ലോകോത്തര നിലവാരത്തിലുള്ള പുതിയ സൗകര്യങ്ങൾ യാത്രക്കാരെ നന്നായി ആകർഷിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ പിഒഡി റിട്ടയറിങ് റൂമുകൾ മുംബൈയിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് റെയിൽവേ മന്ത്രാലയം നടപ്പിലാക്കിയത്. ഹോട്ടൽ മുറിയുടെ ആഡംബരവും സൗകര്യങ്ങളും ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണിത്. അടിസ്ഥാനപരമായി ഒരു ക്യാപ്സ്യൂളിന്റെ ആകൃതിയാണ് പിഒഡികൾക്ക്. പരമ്പരാഗത ഹോട്ടൽ മുറികളെ അപേക്ഷിച്ച് കുറച്ച് സ്ഥലം മാത്രമേ ആവശ്യമുള്ളൂവെന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാലാണ് പോഡ് റൂമുകൾ ഇത്ര ജനപ്രിയമാകുന്നതും. താരതമ്യേന കുറഞ്ഞ നിരക്കിൽ എല്ലാ ആധുനിക സൗകര്യങ്ങളും യാത്രക്കാർക്ക് ലഭ്യമാകുമെന്നതാണ് ക്യാപ്സൂൾ റൂമുകളുടെ സവിശേഷത.
പിഒഡികൾ ഒരു രൂപയ്‌ക്ക് ബുക്ക് ചെയ്യാം. 12 മണിക്കൂറിന് 999 രൂപയും 24 മണിക്കൂറിന് 1,999 രൂപയുമാണ് വാടക. സ്വകാര്യ പോഡിന് 12 മണിക്കൂറിനെടുക്കുന്ന നിരക്ക് 1,249 രൂപയും 24 മണിക്കൂറിന് 2,499 രൂപയുമാണ്. യാത്രക്കാരുടെ ആവശ്യകതകൾ അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടാം. അതിഥികൾക്ക് ശുചിമുറികൾ, ഷവർ, പൊതുവായൊരിടം തുടങ്ങിയ സൗകര്യങ്ങൾക്കൊപ്പം സൗജന്യ വൈഫൈയും ഹോട്ടൽ പരിസരത്ത് ആസ്വദിക്കാം. എയർകണ്ടീഷൻ ചെയ്തവയാണ് ഓരോ പിഒഡികളും. ടെലിവിഷൻ, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, റീഡിംഗ് ലൈറ്റുകൾ എന്നിവയും പോഡ് റൂമുകളിൽ ഉണ്ടായിരിക്കും.
മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നിലയിൽ ഏകദേശം 3,000 ചതുരശ്ര അടി സ്ഥലത്താണ് പിഒഡി ഹോട്ടൽ സ്ഥാപിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി തരംതിരിച്ചിരിക്കുന്ന 48 കാപ്സ്യൂൾ റൂമുകൾ ഇതിലുണ്ട്. ഇവയിൽ 30 പിഒഡികൾ ക്ലാസിക് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഏഴ് എണ്ണം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. സ്വകാര്യ പോഡ് റൂമുകളായി പത്തെണ്ണവും തരംതിരിച്ചിട്ടുണ്ട്. ഒരെണ്ണം ഭിന്നശേഷിയുള്ള യാത്രക്കാർക്ക് വേണ്ടിയാണ്. ക്ലാസിക് പോഡുകളിലും സ്ത്രീകൾ മാത്രമുള്ള പിഒഡികളിലും ഒരാളെയാണ് ഉൾക്കൊള്ളാൻ കഴിയുക. എന്നാൽ സ്വകാര്യ പിഒഡിയിൽ അധിക മുറി ലഭ്യമാണ്. ഭിന്നശേഷിക്കാർക്കായി ഒരിക്കയവയിൽ രണ്ട് അതിഥികളെ ഉൾക്കൊള്ളാനാകും. വീൽചെയർ സുഗമമായി ചലിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.
ഒരു കൂട്ടം വിദ്യാർത്ഥികളെ ടൂറിന് കൊണ്ടുപോകുന്നുവെങ്കിൽ നിങ്ങളുടെ യാത്ര സുഖകരവും എളുപ്പവുമാക്കാൻ മുംബൈയിൽ പോഡ് റൂമുകൾ സജ്ജമാണെന്നാണ് പിഒഡികളെക്കുറിച്ച് റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചത്. പോഡ് റൂമുകളുടെ സൗകര്യം, പ്രത്യേകിച്ച് ബിസിനസ് യാത്രകൾക്ക് ഗുണകരമാണ്. സ്ഥിര യാത്രക്കാർ, ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നവർ, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ, സ്റ്റഡി ഗ്രൂപ്പുകൾ തുടങ്ങിയവയ്‌ക്ക് ഈ ആശയം വളരെ അനുയോജ്യമാണ്.
1979ൽ ജപ്പാനിലെ ഒസാക്കയിലാണ് പിഒഡി മുറികൾ അല്ലെങ്കിൽ കാപ്സ്യൂൾ റൂമുകൾ എന്നറിയപ്പെടുന്ന പോഡ് റൂമുകൾ ആദ്യമായി സ്ഥാപിച്ചത്. ചൈന, ബെൽജിയം, ഹോങ്കോങ്, ഐസ്ലാൻഡ്, പോളണ്ട് തുടങ്ങി വിവിധ രാജ്യങ്ങളിൽ ഇത്തരം ഹോട്ടലുകളുണ്ട്. ഇന്ത്യയിൽ ഇത് ആദ്യമായി ആരംഭിച്ചത് മുംബൈയിലെ അർബൻപോഡ് എന്ന കമ്പനിയാണ്. ക്യാപ്സൂളിന് സമാനമായ മുറികളുടെ ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങളിൽ വളരെ വേഗമാണ് പ്രചാരം നേടിയത്.














