ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ബിഗ് ബ്രദർ എന്ന് അഭിസംബോധന ചെയ്ത പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ധുവിന് മറുപടിയുമായി ഗൗതം ഗംഭീർ. നിങ്ങളുടെ മകനെയോ മകളെയോ അതിർത്തിയിലേക്ക് അയച്ചിട്ട് വേണം തീവ്രവാദ രാജ്യത്തിന്റെ തലവനെ ബിഗ് ബ്രദർ എന്ന് വിളിക്കാനെന്ന് ബിജെപി എംപി കൂടിയായ ഗൗതം ഗംഭീർ പറഞ്ഞു. നട്ടെല്ലില്ലാത്തതും വെറുപ്പുളവാക്കുന്നതും എന്നർത്ഥം വരുന്ന ഇംഗ്ലീഷ് ഹാഷ്ടാഗുകളോടെ ട്വിറ്ററിലൂടെയാണ് ഗംഭീറിന്റെ പ്രതികരണം.
പാകിസ്താനിലെ ദർബാർ സാഹിബ് ഗുരുദ്വാര സന്ദർശിക്കുന്നതിനിടയിലാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മൂത്ത സഹോദരനെന്ന് സിദ്ധു അഭിസംബോധന ചെയ്തത്. താൻ പാകിസ്താനിൽ ഏറെ ആദരിക്കപ്പെട്ടുവെന്നും ഇമ്രാൻ ഖാൻ വളരെ സ്‌നേഹം നൽകുന്നുണ്ടെന്നുമായിരുന്നു സിദ്ധുവിന്റെ വാക്കുകൾ.
ഇന്ത്യയും പാകിസ്താനും വ്യാപാര ബന്ധം പുനസ്ഥാപിക്കണമെന്നും നരേന്ദ്രമോദിയും ഇമ്രാൻ ഖാനും അതിനുളള വാതിൽ തുറക്കണമെന്നും സിദ്ധു അഭിപ്രായപ്പെട്ടിരുന്നു. സിദ്ധുവിന്റെ വാക്കുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപിയും ശിരോമണി അകാലിദളും ഉയർത്തിയത്.
ഐഎസിന്റെയും ബൊക്കോ ഹറാമിന്റെയും ആശയങ്ങളെ ഹിന്ദുത്വത്തോട് താരതമ്യം ചെയ്യുന്ന കോൺഗ്രസ് ഇമ്രാൻ ഖാനിൽ സഹോദര ബന്ധം കാണുകയാണെന്ന് ബിജെപി വക്താവ് സാംപിത് പത്ര കുറ്റപ്പെടുത്തി. സിദ്ധുവിന്റെ വാക്കുകൾ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നായിരുന്നു അകാലി ദൾ നേതാവ് ദൽജീത് സിംഗ് ചീമയുടെ പ്രതികരണം.
Send ur son or daughter to the border & then call a terrorist state head ur big brother! #Disgusting #Spineless
— Gautam Gambhir (@GautamGambhir) November 20, 2021
Comments