ശത്രുക്കളുടെ നെഞ്ചിൽ തീ മഴ പെയ്യിക്കാൻ ഇന്ത്യൻ യുദ്ധകപ്പലുകൾക്കൊപ്പം ഇനി ഐഎൻഎസ് വിശാഖപട്ടണവും. തദ്ദേശീയമായി നിർമ്മിച്ച യുദ്ധ കപ്പൽ കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാവിക സേനയ്‌ക്ക് കൈമാറിയതോടെ പ്രതിരോധകരുത്തിൽ രാജ്യം ഒരു പടികൂടി മുന്നിലായി. മാത്രമല്ല ആത്മനിർഭര ഭാരതമെന്ന ഇന്ത്യയുടെ സ്വപ്‌നങ്ങൾക്ക് ഇത് വേഗവും ആത്മവിശ്വാസവും പകരുന്നു. ഹെടെക് മിസൈലുകളെപ്പോലും നിഷ്പ്രയാസം തകർത്തെറിയാൻ കഴിയുന്ന ഐഎൻഎസ് വിശാഖപട്ടണമെന്ന വജ്രായുധം ശത്രു രാജ്യങ്ങളുടെ ഉറക്കം കെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
പ്രതിരോധ രംഗത്തെ മിന്നൽ വേഗത്തിലുള്ള ഇന്ത്യയുടെ കുതിപ്പ് ശത്രുരാജ്യങ്ങൾക്കുണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. ഇതിനിടെയാണ് ഇന്ത്യ സ്വന്തമായി നിർമ്മിച്ച യുദ്ധകപ്പൽ നാവിക സേനയുടെ ഭാഗമായിരിക്കുന്നത്. മുംബൈ നാവിക സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ സിംഗാണ് പടക്കപ്പൽ നാവിക സേനയ്‌ക്ക് ഔദ്യോഗികമായി കൈമാറിയത്. ആത്മനിർഭർ ഭാരതിന്റെ വിജയമെന്നായിരുന്നു കപ്പലിന് രാജ്‌നാഥ് സിംഗ് നൽകിയ വിശേഷണം.
നാവികസേനയുടെ പ്രോജക്ട് 15 ബിയിലെ ( കൊൽക്കത്ത ക്ലാസ് ഡിസ്‌ട്രോയർ ) ആദ്യ പ്രതിരോധ കപ്പലും ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുമാണ് ഐഎൻഎസ് വിശാഖപട്ടണം. ഇതിന് പുറമേ ഇതേ ശ്രേണിയിൽ ഉൾപ്പെടുന്ന മൂന്ന് കപ്പലുകളുടെ കൂടി നിർമ്മാണം പുരോഗമിക്കുകയാണ്. 35,800 കോടി രൂപയാണ് പ്രൊജക്ടിനായി പ്രതിരോധമന്ത്രാലയം ചിലവിടുന്നത്.
ഇന്ത്യൻ നാവിക സേനയ്‌ക്കും ഒപ്പം ആത്മനിർഭര ഭാരതത്തിനും കരുത്ത് പകരുന്നതിനായി 2015 ഏപ്രിലിലാണ് പ്രൊജക്ടിന്റെ ഭാഗമായി ഐഎൻഎസ് വിശാഖപട്ടണത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ആറ് വർഷം കൊണ്ട് പൂർത്തിയായ കപ്പൽ പ്രതിരോധ നിർമ്മാണ രംഗത്തെ ഇന്ത്യൻ വേഗത്തിന്റെ പ്രതീകം കൂടിയാണ്. സ്‌കോർപീൻ അന്തർവാഹിനികളുടെ നിർമ്മാണ കേന്ദ്രമായ മാസ്ഗാവ് ഡോക്ക് യാർഡിലാണ് ഐഎൻഎസ് വിശാഖപട്ടണം നിർമ്മിച്ചത്. കപ്പലിന്റെ 75 ശതമാനവും ഇന്ത്യയിൽ നിർമ്മച്ച ഉപകരണങ്ങൾ കൊണ്ടാണ് പണിതിരിക്കുന്നത്. ഇത് സ്വയം പര്യാപ്തയിലേക്കുള്ള ഇന്ത്യയുടെ ദൂരം കുറവാണെന്ന സൂചന നൽകുന്നു.
രാജ്യത്ത് ഇതുവരെ നിർമ്മിച്ചവയിൽ ഏറ്റവും വലിയ പടക്കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം. ഇന്ത്യൻ നാവിക സേനയുടെ പക്കലുള്ളതിൽ പ്രഹരശേഷി ഏറ്റവും കൂടുതലുള്ള യുദ്ധ കപ്പലും ഇതാണ്. ആണവ- ജൈവ, രാസായുധങ്ങൾ പ്രയോഗിക്കപ്പെടുന്ന അന്തരീക്ഷത്തിലും പ്രവർത്തിപ്പിക്കാനാകും എന്നത് ഐഎൻഎസ് വിശാഖപട്ടണത്തെ മറ്റ് യുദ്ധകപ്പലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. 163 മീറ്റർ നീളമുള്ള കപ്പലിന് 7,400 ടൺ ഭാരം താങ്ങുന്നതിനുള്ള ശേഷിയുണ്ട്. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കും അതുപോലെ വായുവിലേക്കും തൊടുക്കാൻ കഴിയുന്ന മിസൈലുകൾ, ടോർപ്പിഡോ ട്യൂബുകൾ, ലോഞ്ചറുകൾ എന്നിവ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ ആയുധ സെൻസറുകൾ, ആന്റി സബ്മറൈൻ റോക്കറ്റുകൾ, മീഡിയം ആൻഡ് ഷോർട്ട് റെയ്ഞ്ച് തോക്കുകൾ എന്നിവയും കപ്പലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments