കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം കാർ അപകടത്തിൽ മരിച്ച കേസിൽ നിർണായക തെളിവായ സിസിടിവി ഡിവിആർ പോലീസിന് കണ്ടെത്താനായില്ല. മോഡലുകൾ പങ്കെടുത്ത നമ്പർ 18 ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം തിരച്ചിൽ നടത്തിയത്.
ഫയർ ഫോഴ്‌സിന്റെ മുങ്ങൽ വിദഗ്ദ സംഘം അഞ്ച് മണിക്കൂറോളമാണ് കായലിൽ തിരച്ചിൽ നടത്തിയത്. മൊഴി നൽകിയ ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു തിരച്ചിൽ. ഡിവിആർ എറിഞ്ഞതായി മൊഴി നൽകിയവർ കാണിച്ചുകൊടുത്ത ഭാഗത്തായിരുന്നു പരിശോധന.
കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണുകുമാർ, മെൽവിൻ എന്നിവരാണ് ഹാർഡ് ഡിസ്‌ക് കായലിലേയ്‌ക്ക് എറിഞ്ഞു എന്ന് മൊഴി നൽകിയത്. കായലിൽ ശക്തമായ ഒഴുക്കും ചെളിയുമായതിനാൽ തിരച്ചിൽ ദുഷ്‌കരമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മോഡലുകളുടെ മരണം നടന്ന അന്ന് തന്നെ ഹോട്ടലുടമ റോയ് വയലാട്ടിന്റെ നിർദ്ദേശ പ്രകാരം ഡിവിആർ കായലിലേയ്‌ക്ക് എറിഞ്ഞുവെന്നാണ് പ്രതികൾ മൊഴി നൽകിയത്. ഡിവിആർ കണ്ടെത്താനാവാത്തതിനെ തുടർന്ന് ഇത് കായലിലേയ്‌ക്ക് എറിഞ്ഞോ അതോ മറ്റ്് സ്ഥലത്ത് ഒളിപ്പിച്ചോ എന്നാണ് പോലീസിന്റെ സംശയം. ഇതിനായി റോയ് വയലാട്ടുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിൽ പോലീസ് തിരച്ചിൽ നടത്തും.
Comments