വയനാട്: ദേശീയ പാത നവീകരണത്തിന്റെ പേരിൽ പ്രമുഖ വ്യവസായിയുടെ പുരയിടം സംരക്ഷിക്കാൻ ഭിത്തി നിർമ്മിച്ച് പൊതുമരാമത്ത് വകുപ്പ്. നിർമ്മാണത്തിന്റെ ഭാഗമായി പാതയോരത്ത് നിന്നും നീക്കം ചെയ്യുന്ന മണ്ണ് ഇയാളുടെ മറ്റൊരു ഭൂമി നികത്താനാണ് ഉപയോഗിക്കുന്നത്. വയനാട് ലക്കിടിയിലാണ് സംഭവം.
ജില്ലയിലെ കോയൻകോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ മുന്നിലാണ് ഇത്തരത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം. ഒറ്റ നോട്ടത്തിൽ ദേശീയ പാതയിലെ മണ്ണിടിച്ചിൽ തടയാനായി സർക്കാർ നടത്തുന്ന നിർമ്മാണമാണെന്ന്് കരുതാം. എന്നാൽ മണ്ണിടിച്ചിൽ സൃഷ്ടിച്ചതും, ഇവിടെ നിന്ന മണ്ണ് നീക്കുന്നതും കോയൻകോ ഗ്രൂപ്പിനെ സഹായിക്കാനായിരുന്നു.
ദേശീയ പാതയുടെ വീതികൂട്ടലിന്റെ ഭാഗമായി വഴി നഷ്ടപ്പെട്ടവരും, മണ്ണ് ഇടിഞ്ഞ് അപകടത്തിൽ പെട്ടവരും, സംരക്ഷണ ഭിത്തി നിർമിക്കണമെന്ന ആവശ്യവുമായി കാത്തു നിൽക്കുമ്പോഴാണ് മുൻ കരാറുകാർ കൂടിയായ കോയൻകോ ഗ്രൂപ്പിനെ സഹായിക്കാനുളള ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഈ പ്രവൃത്തി.
എന്നാൽ മണ്ണിടിച്ചിലിന് സാധ്യതയില്ലാത്ത പ്രദേശത്ത് എങ്ങനെ മണ്ണിടിച്ചിൽ ഉണ്ടായെതെന്നാണ് പൊതുജനം ചോദിക്കുന്നത്. ഇതിന് പിന്നിലുള്ള ഒരു മോഷണ കേസാണ് മണ്ണിടിച്ചിൽ ഉണ്ടാവാനുള്ള കാരണം വ്യക്തമാക്കുന്നത്. 2018ലാണ് സംഭവം. കോയൻകോ ഗ്രൂപ്പിന്റെ വസ്തുവിന് മുന്നിലുള്ള ഭാഗത്ത് നിന്നും 50 ലോഡിലേറ മണ്ണ് ഇടിച്ച് ലോറിയികളിൽ കടത്തിക്കൊണ്ടുപോയത്. പൊതുമരാമത്ത് വകുപ്പിന്റെ അറിവോടെ നടന്ന ഈ സംഭവത്തിനെതിരെ അന്നത്തെ അസിസ്റ്റന്റ് എഞ്ചിനീയർ പരാതി നൽകിയിരുന്നു. ഈ കേസിന്റെ വിചാരണ തുടരുമ്പോഴാണ് അര കോടി രൂപ ചിലവഴിച്ച് പൊതുമാരാമത്ത് വകുപ്പ് ഇതിന് പരിഹാരം കാണുന്നത്.
ചുരുക്കി പറഞ്ഞാൽ മണ്ണിടിച്ചിൽ ബോധപൂർവ്വം സൃഷ്ടിച്ച് കോയൻകോ ഗ്രൂപ്പിനെ സഹായിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. സംരക്ഷണ ഭിത്തി നിർമ്മിക്കുമ്പോൾ നീക്കം ചെയ്യുന്ന മണ്ണ് വ്യവസായികളുടെ പുരയിടത്തിൽ തന്നെയാണ് തള്ളുന്നത്.
Comments