തിരുവനന്തപുരം: വിവാദങ്ങൾക്ക് വിരാമമിട്ട് കേരളം കാത്തിരുന്ന ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നു. ഏറെ നിർണായകമായ ഫലം പോസിറ്റീവായതോടെ കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് വ്യക്തമായി. ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ കുഞ്ഞിനെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിയായ സന്തോഷമുണ്ടെന്നും കുഞ്ഞിന്റെ അമ്മ അനുപമ പ്രതികരിച്ചു.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിൽ നിന്നും ഫലം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യൂസി ) കൈമാറിയെന്നാണ് വിവരം. സിഡബ്ല്യൂസി ഇനി പരിശോധനാ ഫലം കോടതിയിൽ ഹാജരാക്കുന്നതാണ് അടുത്ത നടപടി. കുഞ്ഞിനെ അനുപമയുടെ കൈകളിൽ കിട്ടാൻ ഏതാനും നിയമപരമായ നടപടികൾ മാത്രമാണ് ശേഷിക്കുന്നത്.
ദത്ത് നടപടിക്രമങ്ങളുമായുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 29 ന് കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ്. ഡിഎൻഎ ടെസ്റ്റ് നടത്തുന്നത് പരിഗണിച്ച് ഈ മാസം 29 വരെ സിഡബ്ല്യുസി സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 30 നാണ് കേസ് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്.
Comments