തിരുവനന്തപുരം: മുൻ മിസ് കേരളയടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി അൻസി കബീറിന്റെ പിതാവ്. മകൾ മരിച്ചിട്ട് 22 ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് അൻസിയുടെ പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. മകൾ പങ്കെടുത്ത പാർട്ടി നടന്ന ഹോട്ടലുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
അപകട സമയത്ത് ഒരാൾ പിന്തുടർന്നുവെന്ന് പോലീസ് പറയുന്നു, അയാളെ ഇതുവരെയും പിടികൂടിയിട്ടില്ല. കേസിലെ നിർണായക തെളിവായ ഹാർഡ് ഡിസ്‌ക് ഇതുവരെയും കണ്ടെത്തിയില്ല. ആരാണ് ഇത് ഒളിപ്പിച്ചത്, എന്തിനാണ് ഒളിപ്പിച്ചത് എന്ന് അറിയില്ല. കേസിലെ ഇത്തരം വഴിത്തിരിവുകൾ കൂടുതൽ സംശയങ്ങൾ ജനിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. ഇത് ഒരു പ്രത്യേക കേസായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി അൻസിയുടെ പിതാവ് അറിയിച്ചു.
അപകടം നടക്കുന്നതിന് മുൻപ് അൻസി കബീർ മദ്യമോ, ലഹരി വസ്തുക്കളോ ഉപയോഗിച്ചിട്ടില്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണശേഷം ഒരുപാട് ഇല്ലാക്കഥകൾ കേട്ടു. മകളെ കുറിച്ച് ഇത്തരത്തിൽ ഇല്ലാത്തത് കേൾക്കേണ്ടി വന്നത് അങ്ങേയറ്റം സങ്കടകരമാണ് കേസുമായി ബന്ധപ്പെട്ട സത്യാവസ്ഥ എല്ലാം അറിയണമെന്നും പിതാവ് പറയുന്നു.
Comments