ലക്‌നൗ: പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ പേരിൽ ഉത്തർപ്രദേശിലെ ജനങ്ങളെ വിരട്ടാൻ നോക്കരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയോടായിരുന്നു യുപി മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
സിഎഎയുടെ പേരിൽ യുപിയിലെ ജനങ്ങളെ വിരട്ടാമെന്ന് കരുതുന്ന വ്യക്തിയോടും ചാച്ചാ ജാനിന്റെയും അബ്ബാ ജാനിന്റെയും പിന്തുടർച്ചക്കാരോടും ഒന്ന് പറയാനുണ്ട്. നിങ്ങൾ ശ്രദ്ധയോടെ കേട്ടാൽ നല്ലത്. യുപിയിലെ ജനങ്ങളുടെ വികാരം ഇളക്കിവിട്ട് സംസ്ഥാനത്തെ അന്തരീക്ഷം നശിപ്പിക്കാനാണ് ശ്രമമെങ്കിൽ നിങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണമെന്ന് യുപി സർക്കാരിനറിയാമെന്നും യോഗി വ്യക്തമാക്കി. കാൺപൂരിൽ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ ബലത്തിലാണ് ആളുകളെ ഇളക്കിവിടാൻ ഒവൈസി ശ്രമിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഒന്നോർത്തോളൂ.. ഇവിടം കലാപരഹിത സംസ്ഥാനമായി മാറിയിട്ട് ഏറെ നാളുകളായി. ഉത്തർപ്രദേശ് ഒരുപാട് മുന്നോട്ട് സഞ്ചരിച്ചുവെന്ന യാഥാർത്ഥ്യം മനസിലാക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചതോടെ പൗരത്വ ഭേദഗതി നിയമവും റദ്ദാക്കണമെന്ന ആവശ്യവുമായി ഒവൈസി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശിനെ മറ്റൊരു ഷഹീൻ ബാഗാക്കുമെന്ന ഭീഷണിയും എഐഎംഐഎം നേതാവ് മുഴക്കി. ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ പൗരത്വ നിയമ ഭേദഗതിയും പിൻവലിച്ചില്ലെങ്കിൽ ഉത്തർപ്രദേശ് സാക്ഷിയാകാൻ പോകുന്നത് ഷഹീൻ ബാഗിനേക്കാൾ രൂക്ഷമായ സമരങ്ങൾക്കായിരിക്കുമെന്നാണ് ഒവൈസി പറഞ്ഞത്. ഈ പ്രഖ്യാപനത്തിനോടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.
Comments