കാബൂൾ: താലിബാന് പിന്തുണ നൽകുന്ന ബീജിംഗ് ഭരണകൂടം അഫ്ഗാനിലെ മണ്ണിൽ വ്യവസായങ്ങളാരംഭിക്കാനുള്ള നീക്കം വേഗത്തിലാക്കുന്നു. ലിഥിയം അടക്കമുള്ള ലോഹങ്ങൾ ധാരാളമുള്ള അഫ്ഗാൻ ഭൂവിഭാഗത്തിലാണ് ചൈനയുടെ കണ്ണ്. പ്രാരംഭ നടപടികൾക്കായി ചൈനയുടെ പ്രതിനിധി സംഘം താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
അഫ്ഗാനിൽ നടപ്പാക്കേണ്ട വ്യാവസായിക, പ്രതിരോധ, വാണിജ്യ നയങ്ങളിൽ താലിബാന് ഇനിയും വ്യക്തതയില്ലാത്തതിനാലാണ് ചൈനയുടെ നീക്കം വൈകുന്നത്. അഞ്ചു കമ്പനി കളാണ് വിസ വ്യവസ്ഥകളിൽ സംയുക്തധാരണയ്‌ക്കായി കാത്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർക്കുള്ള വിസ ലഭ്യമാക്കിയെന്നാണ് സൂചന.
ചൈനീസ് കമ്പനി പ്രതിനിധികളും ചൈനയുടെ വാണിജ്യകാര്യ പ്രതിനിധിയും കാബൂളി ലെത്തി. അഫ്ഗാനിലെ സാഹചര്യങ്ങൾ എത്രകണ്ട് അനുകൂലമാണെന്നതാണ് ആദ്യം പരിശോധിക്കുന്നത്. ഒപ്പം സുരക്ഷാ ദൃഷ്ടിയിൽ താലിബാന് എന്തൊക്കെ സഹായം ചെയ്തുതരാനാകും എന്നും പരിശോധിക്കുന്നതായി വാണിജ്യ വികസന സമിതി മേധാവി യൂ മിൻഹൂയി പറഞ്ഞു. ചൈനീസ് കമ്പനികളുടെ സംഘത്തിന് ആദ്യഘട്ട വിസ ലഭ്യമാക്കിയെന്നും യൂ മിൻഹൂയി പറഞ്ഞു.
ഖനന രംഗത്ത് വിവിധ കമ്പനികളെ സ്ഥാപിച്ചുകൊണ്ടും പാകിസ്താൻ വഴി റെയിൽപാത പണിതുകൊണ്ടുമാണ് തുടക്കം. ചൈന അഫ്ഗാനിലേക്ക് പ്രതിരോധ ലക്ഷ്യങ്ങളോടെയാണ് പ്രവേശിക്കുകയെന്നും നാറ്റോ സേനാ മേധാവികൾ മാസങ്ങൾക്ക് മുന്നേ സൂചിപ്പിച്ചിരുന്നു. ചൈനയ്‌ക്ക് എല്ലാ സഹായവും നൽകി പാകിസ്താനാണ് ഇടനിലയ്‌ക്ക് നിൽക്കുന്നത്.
Comments