തിരുവനന്തപുരം: മുസ്ലീം സമുദായത്തിലുള്ളവർ മാളുകൾ ബഹിഷ്‌കരിക്കണമെന്ന് ഇസ്ലാമിക പണ്ഡിതൻ ഹുസ്സൈൻ സലഫി. ജനങ്ങൾ കൂടിക്കലരുന്ന സ്ഥലമാണ് മാളുകൾ. സ്ത്രീകളും, പുരുഷന്മാരും ഇടകലർന്നാണ് മാളുകൾ സന്ദർശിക്കുന്നത്. അതുകൊണ്ടുതന്നെ മാളുകൾ അള്ളാഹുവിന് ഇഷ്ടമല്ലാത്ത സ്ഥലമാണെന്നും ഹുസ്സൈൻ സലഫി പറഞ്ഞു. അള്ളാഹുവിന്റെ ഇഷ്ട സ്ഥലം പള്ളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാളുകൾ സന്ദർശിക്കുന്ന സ്ത്രീകൾ ബ്യൂട്ടിപാർലറിൽ പോകുന്നു. വിവിധ സംസ്‌കാരത്തിലും, വേഷത്തിലുമുള്ള ആളുകളാണ് മാളുകളിൽ എത്തുന്നത്. ഇവർ ചെകുത്താന്റെ സന്തതികളാണ്. മാളുകൾ സന്ദർശിക്കുന്ന ഇസ്ലാമുകൾ മുസ്ലീം സമുദായത്തിന്റെ പേര് കളങ്കപ്പെടുത്തുകയാണെന്നാണ് ഹുസ്സൈൻ സലഫി അഭിപ്രായപ്പെടുന്നത്.
സ്ത്രീയും പുരുഷനും ഇടകലർന്ന് മാളുകൾ സന്ദർശിക്കുന്നു. ഇത് മുസ്ലീം സമുദായത്തെ ദുഷ്‌കീർത്തി കേൾപ്പിക്കും. മാളുകളിൽ എത്തുന്ന സ്ത്രീകളുടെ ദൃഷ്ടി അന്യ പുരുഷന്മാരിൽ പതിയുന്നതു തന്നെ സമൂദായത്തിന് എതിരാണ്. അതിനാൽ മാൾ സംസ്‌കാരം പൂർണമായും ഒഴിവാക്കണമെന്നും ഹുസ്സൈൻ സലഫി പറയുന്നു.
കഴിഞ്ഞ ദിവസം വൃത്തിയായി ഒരുങ്ങുന്ന സ്ത്രീകൾ വ്യഭിചാരിണികളാണെന്ന സ്ത്രീവിരുദ്ധ പ്രസംഗവുമായി ഇസ്ലാമിക പണ്ഡിതൻ സിറാജുൾ ഇസ്ലാം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹുസ്സൈൻ സലഫിയുടെ ഈ പ്രസ്താവന. അത്തർ ഉപയോഗിക്കുന്ന സ്ത്രീകൾ വ്യഭിചാരത്തിൽ താൽപര്യമുള്ളവരാണെന്നാണ് സിറാജുൽ ഇസ്ലാം പരാമർശിച്ചത്.
Comments