കണ്ണൂർ: ബസ് സ്റ്റാൻഡിലെ ബെഞ്ചിൽ ഇരുന്നതിനെച്ചൊല്ലിയ തർക്കം അവസാനിച്ചത് കൊലപാതകശ്രമത്തിനുള്ള കേസിൽ. യാത്രക്കാരനായ കോളാരി സ്വദേശി നാസറിനെ കല്ലുകൊണ്ട് ആക്രമിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കീഴൂർ സ്വദേശികളായ സുഭാഷും ഭാര്യ പാർവതിയുമാണ് പൊലീസ് പിടിയിലായത്.
ഇരിട്ടി ബസ് സ്റ്റാൻഡിലെ ബെഞ്ചിൽ നാസർ ഇരിക്കുകയായിരുന്നപ്പോൾ അവിടെ നിന്ന് മാറണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടു. ആ ബെഞ്ച് സ്ഥിരമായി തങ്ങൾ ഇരിക്കുന്ന സ്ഥലമാണെന്നായിരുന്നു ഇവരുടെ വാദം.
ഇതിനെച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയും തുടർന്ന് കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാസർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇരിട്ടി പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്ത് ദമ്പതികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സുഭാഷ് ലഹരിക്കടത്ത് ഉൾപ്പെടെ 16 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.















