ഒരു സിനിമയ്‌ക്ക് പറ്റിയ ഭാഷയൊന്നുമല്ല ഇത്… ഈ അസഭ്യങ്ങളൊന്നും കേട്ടിരിക്കാൻ പറ്റത്തില്ല…. ചെറിയ കുട്ടികൾക്ക് വരെ മൊബൈൽ ഫോൺ ഉള്ള കാലമാ… ഈ 18 പ്ലസ് അലർട്ട് പിന്നെന്തിനാണ് ഹെ?…. അത് സംവിധായകന്റെ സ്വാതന്ത്ര്യമല്ലേ… ഇങ്ങനെയൊരു ഗ്രാമമോ…
ചുരുളി സിനിമ പുറത്തിറങ്ങിയതിന് ശേഷം ഇത്തരത്തിൽ വാദപ്രതിവാദങ്ങൾ സജീവമാണ്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ എത്തി. പല പ്രമുഖരും ചിത്രത്തെ കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞു. ചുരുളിയിലെ തെറിവിളികളാണ് സിനിമ ഇത്ര ചർച്ചയാകാൻ കാരണം. ചുരുളി എന്ന പേരിൽ ശരിക്കും ഒരു സ്ഥലമുണ്ടോ എന്നായി പിന്നീട് ചർച്ച. അങ്ങന കേരളത്തിലെ ചുരുളി ഗ്രാമം എവിടെയാണെന്ന് ആളുകൾ അന്വേഷിച്ചും തുടങ്ങി അത് കണ്ടെത്തുകയും ചെയ്തു. ചുരുളി എന്നൊരു ഗ്രാമം കേരളത്തിലുണ്ട്… നെറ്റി ചുളിക്കണ്ട… സിനിമയിലെ പോലെ കുറ്റവാളികളുടെ ഗ്രാമമല്ല.. മറിച്ച് സാധാരണക്കാരായ കുടിയേറ്റ കർഷകരുടെ ഗ്രാമമാണ്. ഈ സിനിമ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ‘യഥാർത്ഥ ചുരുളിയിലെ സാധാരണക്കാർ’.
ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ചെറുതോണിയ്‌ക്കടുത്താണ് ചുരുളി ഗ്രാമം. ഒരുപക്ഷെ സിനിമയിലൂടെ തങ്ങളുടെ നാടിനും പ്രസിദ്ധി കിട്ടുമെന്നായിരിക്കണം നിഷ്‌കളങ്കരായ ചുരുളിക്കാർ ‘ചുരുളി’ സിനിമയുടെ ചിത്രീകരണ സമയത്ത് കരുതിയിരുന്നത്. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ തങ്ങൾക്ക് ലഭിച്ചത് വെറും കുപ്രസിദ്ധിയാണെന്ന് അറിഞ്ഞതോടെ കട്ടക്കലിപ്പിലാണ് നാട്ടുകാർ.
ചരിത്ര പ്രധാനമായ കുടിയേറ്റ കർഷകരുടെ ഭൂമിയാണ് യഥാർത്ഥ ചുരുളി. 1960 കളിൽ കുടിയേറിയ കർഷകരെ ഒഴിപ്പിക്കാൻ അന്നത്തെ സർക്കാർ ശ്രമിച്ചിരുന്നു. കർഷകരെ ഒഴിപ്പിക്കാൻ പോലീസ് നടപടി ഉണ്ടായി. കീരിത്തോട്ടിലും ചുരുളിയിലും ഉള്ള കർഷകർ അടക്കമുള്ള ഗ്രാമവാസികൾ പോലീസിന്റെ കൊടിയ പീഡനങ്ങൾക്ക് ഇരയായി. അന്ന് കർഷകർ ഒറ്റ കെട്ടായി നടത്തിയ നിരാഹാര സമരത്തിന് മുന്നിൽ സർക്കാർ തോറ്റുപോയി. ആരും കുടിയിറക്കപ്പെട്ടില്ല. അങ്ങനെയാണ് ചുരുളി എന്ന ഗ്രാമം ഉണ്ടാകുന്നത്.
ഏറെ ത്യാഗം സഹിച്ച് നേടിയെടുത്ത ഗ്രാമമാണ് ചുരുളി. സിനിമ പ്രദേശവാസികൾക്ക് ഒന്നടങ്കം മാനക്കേട് ഉണ്ടാക്കിയതായി പ്രദേശവാസികൾ പറയുന്നു. സിനിമയിൽ ചിത്രീകരിച്ചത് പോലെയല്ല ചുരുളിക്കാരുടെ ജീവിതം. കർഷകരെ മുഴുവൻ അപമാനിക്കുന്നതാണ് സിനിമ. സിനിമയിൽ മദ്യശാല കാണിക്കുന്നുണ്ട്. എന്നാൽ ഒരു മദ്യശാലയോ വാറ്റ് കേന്ദ്രമോ പോലുമില്ലാത്ത ഗ്രാമമാണ് ചുരുളി.
ദുരൂഹത നിറഞ്ഞ കുറ്റവാളികൾ ഒന്നും തന്നെ ചുരുളിയിലില്ല. ജനസംഖ്യയുടെ കാര്യത്തിൽ ഏറെ മുന്നിലാണെന്നും പ്രദേശവാസികൾ പറഞ്ഞു.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്‌കൂളും ആശുപത്രിയും വാനയശാലയുമെല്ലാം ചുരുളിയിലുണ്ട്. സിനിമ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നാട്ടിലും വിദേശത്തുമുള്ള എല്ലാവരും ഇതാണോ ചുരുളിക്കാരുടെ സംസ്‌കാരം എന്ന് ചോദിക്കാൻ തുടങ്ങിയെന്ന് ഗ്രാമവാസികൾ പറയുന്നു.
ഇവിടുത്തെ മലയോര കർഷകർക്ക് മൊത്തം അപമാനം വരുത്തുവെയ്‌ക്കുന്നതാണ് ചുരുളി സിനിമയെന്നാണ് വിമർശനം. സംഭവത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം കൊടുക്കാനൊരുങ്ങുകയാണ് യഥാർത്ഥ ചുരുളിക്കാർ. തങ്ങൾക്ക് അപമാനമുള്ള ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകുന്നത്.
സിനിമ പ്രായപൂർത്തിയായവർക്കാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. ചുരുക്കിപ്പറഞ്ഞാൽ കുടുംബമായി, കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി. ജെല്ലിക്കട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണിത്. ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, ജോജു ജോർജ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Comments