കൊച്ചി : കുമളിയിലെ ഹോംസ്റ്റേയിൽ കഞ്ചാവുചെടി വളർത്തിയ കേസിൽ വനിതയടക്കം രണ്ട് വിദേശികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി .
ഈജിപ്ഷ്യൻ പൗരൻ മുഹമ്മദ് ആദിൽ മുഹമ്മദ് (53), കൂടെ താമസിച്ചിരുന്ന ജർമ്മൻകാരിയായ ഉൾറിക് റിക്ടർ (39) എന്നിവർക്കാണ് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും തൊടുപുഴ എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചത് .
കുമളിയിൽ ക്രിസീസ് എന്ന പേരിൽ ഹോംസ്റ്റേ നടത്തുകയായിരുന്നു മുഹമ്മദ് ആദിൽ മുഹമ്മദ് . 2016 ഡിസംബർ 30നാണ് ഇവർ പിടിയിലാകുന്നത്. ഇവരുടെ റൂമിന്റെ സമീപത്തായി ചെടിച്ചട്ടിയിൽ വളർത്തിയ അഞ്ച് കഞ്ചാവുചെടികളും കണ്ടെത്തി. കൂടാതെ 90 ഗ്രാം വീതം ഹാഷിഷ് ഓയിലും ഉണക്ക കഞ്ചാവും മുറിയിലുണ്ടായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികം തടവ് അനുഭവിക്കണമെന്നും ശിക്ഷാ ഉത്തരവിൽ പറയുന്നു .
വളരെ രഹസ്യമായാണ് കഞ്ചാവ് ചെടികൾ വളർത്തിയതെന്നും വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു . ഈ വാദം അംഗീകരിച്ച കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു . വിദേശികളായതിനാൽ ശിക്ഷാവിവരം കലക്ടർ എംബസിയേയും അറിയിക്കും.
Comments